പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം സ്വാഭാവികമല്ലെന്ന വാദത്തിന് പുതിയ വഴിത്തിരിവ്. സംഭവദിവസം കാറോടിച്ചിരുന്നത് ബാലഭാസ്‌ക്കര്‍ തന്നെയായിരുന്നുവെന്നാണ് 5 ദൃക്‌സാക്ഷികളും ഒരേ സ്വരത്തില്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ദുരൂഹത ഏറെയുള്ള അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്നാണ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത്. എന്നാല്‍ അര്‍ജുന്‍ തുടക്കം മുതലേ ഇത് നിഷേധിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍കാര്‍ അതിവേഗത്തിലായിരുന്നുവെന്നും ബാലഭാസ്‌ക്കര്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നും അര്‍ജുന്‍ തറപ്പിച്ച് പറയുന്നു.
എന്നാല്‍ ബാലഭാസ്‌ക്കറിന്റെ മരണം കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവദിവസം ഹോട്ടലില്‍ താമസിച്ച് പിറ്റേ ദിവസം രാവിലെ തിരിക്കാനാണ് ബാലഭാസ്‌ക്കര്‍ ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ പിന്നീട് തീരുമാനം മാറ്റി രാത്രി തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ബാലഭാസ്‌ക്കറിന് പാലക്കാട് ഒരു ആയുര്‍വ്വേദ ഡോക്ടറുമായി പണമിടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. ബാലഭാസ്‌ക്കറിന്റെ പണമിടപാടുകളെക്കുറിച്ച് കുടുംബാഗങ്ങള്‍ക്ക് യാതൊരു അറിവുമില്ല. സ്റ്റേജ് ഷോകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ബാലഭാസ്‌ക്കര്‍ എങ്ങനെ നിക്ഷേപിച്ചിരുന്നുവെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ ഡ്രൈവറുടെ പശ്ചാത്തലവും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. ബാലഭാസ്‌ക്കറിനെ ഇല്ലാതാക്കിയാല്‍ മറ്റാര്‍ക്കെങ്കിലും നേട്ടമുണ്ടോയെന്നും അന്വേഷണസംഘം പ്രത്യേകം അന്വേഷിക്കുന്നുണ്ട്.
ബാലഭാസ്‌ക്കറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘവും അപകടസ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. എന്തായാലും സംശയാസ്പദമായ സാഹചര്യത്തിലാണ് അപകടം നടന്നതെന്ന് പോലീസിന് ഏറ്റവുമൊടുവില്‍ ബോധ്യമായി. അര്‍ജുനാണ് വാഹനമോടിച്ചതെന്ന ലക്ഷ്മിയുടെ മൊഴിയിലെ വൈരുദ്ധ്യം മാത്രമാണ് ഇപ്പോള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്.