പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് നീണ്ടുപോയ കായംകുളം കട്ടച്ചിറയിലെ വര്‍ഗ്ഗീസ് മാത്യുവിന്റെ സംസ്‌കാരം നടത്തി. കലക്ടറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് 10 ദിവസമായി നീണ്ടുപോയ സംസ്‌കാരം ഇന്ന് നടത്തിയത്. ഈ മാസം മൂന്നാം തിയ്യതി മരണപ്പെട്ട വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം പളളിത്തര്‍ക്കത്തെ തുടര്‍ന്ന് വീടിനുള്ളിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഇരു വിഭാഗവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാഞ്ഞതോടെ കളക്ടര്‍ അന്ത്യശാസനം നല്‍കുകയും പത്ത് ദിവസത്തിനൊടുവില്‍ മൃതദേഹം സംസ്‌കരിക്കുകയുമായിരുന്നു.
വര്‍ഷങ്ങളായി കട്ടച്ചിറപള്ളിയുടെ അധികാരത്തിനായി യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കോടതിവിധി പ്രകാരം ഇടവക വിശ്വാസികളുടെ മാത്രം ശവസംസ്‌ക്കാരമെ പള്ളി സെമിത്തേരിയില്‍ നടത്താവു. വൈദികരൊഴികെ മരിച്ചയാളിന്റെ ബന്ധുക്കള്‍ മാത്രമേ പള്ളി സെമിത്തേരിയില്‍ പ്രവേശിക്കാവു എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ മരിച്ച മാത്യൂവിന്റെ ചെറുമകന്‍ ജോര്‍ജി ജോണ്‍, വൈദികനായതിനാല്‍ പ്രവേശിപ്പിക്കണമെന്നതായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ മരിച്ചയാളിനെ ഓര്‍ത്തഡോക്സ് വികാരി അടക്കം ചെയ്താല്‍ നാളെ ഇത് നിയമപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭയമാണ് യാക്കോബായ വിഭാഗത്തെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്.
ഇരു സഭാവിഭാഗങ്ങളും തമ്മില്‍ കളക്ടറുടെ അധ്യക്ഷതയില്‍ സമവായ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് വിശ്വാസിയുടെ ശവസംസ്‌ക്കാരത്തിന് അനുമതി നിഷേധിച്ചതിനെതിരെ ഇന്നലെ ഇടവക പ്രതിഷേധ ദിനം ആചരിച്ചിരുന്നു. എന്നാല്‍ തര്‍ക്കം എങ്ങുമെത്താഞ്ഞതോടെയാണ് കളക്ടര്‍ ഇടപെട്ട് അന്ത്യശാസനം നല്‍കി സംസ്‌കാരം നടത്തിയത്.