Breaking News

മധുവധക്കേസ്; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി

പാലക്കാട്: മോഷണ കുറ്റം ആരോപിച്ച് അട്ടപാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന പി. ഗോപിനാഥ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ്. കേസില്‍ സര്‍ക്കാരിന് വേണ്ടി ഇനി മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാവും ഹാജരാവുക. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കുന്ന പ്രതിഫലം പോരെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടിയതാണ് ഒഴിവാക്കാന്‍ കാരണമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു.

യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം വന്‍ വിവാദമായതോടെയാണ് സര്‍ക്കാരിടപെട്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. പാലക്കാട്ടെ പ്രമുഖ അഭിഭാഷകനായ പി ഗോപിനാഥനെയാണ് പ്രോസിക്യൂട്ടറാക്കിയത്. ചട്ടപ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കുന്ന പ്രതിഫലം പോരെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടിയതാണ് ഒഴിവാക്കാന്‍ കാരണമായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.

കേസ് നടക്കുന്ന മണ്ണാര്‍ക്കാട് കോടതിക്ക് സമീപം പ്രത്യേകം ഓഫീസും ഡിവൈഎസ്പി റാങ്കിലുളള ഒരുദ്യോഗസ്ഥന്റെ സഹായവും ഗോപിനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചില്ല. നിയമനം റദ്ദാക്കിയെന്ന മറുപടിമാത്രമാണ് പിന്നീട് ഗോപിനാഥിന് കിട്ടിയത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top