നിലയ്ക്കല്‍: മണ്ഡലകാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിസന്ധിയും. തീര്‍ത്ഥാടനത്തിനായി ഇനി എട്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ പ്രധാന കേന്ദ്രങ്ങളായ പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് ശൗചാലയങ്ങളും കുടിവെള്ള സൗകര്യവും ഇല്ല.
നവംബര്‍ 16നാണ് മണ്ഡലമാസ തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയാനന്തരം തകര്‍ന്ന പമ്പയുടെ പുനരുദ്ധാരണം പോലും ഇനിയും എങ്ങുമെത്തിയിട്ടില്ല.
500ല്‍ താഴെ ശൗചാലയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പമ്പയിലെ ടോയ്‌ലെറ്റ് കോംപ്ലക്സ്ലിലുള്ളത്. താത്കാലികമായി നൂറോളം ശൗചലായങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വിരിവെക്കാന്‍ പന്തലിലില്ലാത്തതിനാല്‍ അന്നദാനമണ്ഡപവും പ്രളയത്തില്‍ തകരാതെ ശേഷിച്ച കെട്ടിടവും ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. പക്ഷെ ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുമ്പോള്‍ ഇതൊന്നും പര്യാപ്തമാകില്ല.
പമ്പയിലെ സ്‌നാനഘട്ടം മണ്ണിനടയില്‍ ആയതിനാല്‍ മണല്‍ ചാക്ക് നിരത്ത് താത്കാലിക സ്‌നാനഘട്ടം തയ്യാറാക്കുമെന്നറിയിച്ചിരുന്നെങ്കിലും അതും എങ്ങുമെത്തിയില്ല. കൂനാര്‍ ജലസംഭരണിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ സന്നിധാനത്തും ഇക്കുറി കുടിവെള്ള പ്രശ്‌നമുണ്ടാകുമെന്നാണ് ആശങ്ക.
ജലവിതരണത്തിനായി ആധുനിക ശുചീകരണ പ്‌ളാന്റുകള്‍ സ്ഥാപിച്ചെങ്കിലും കുടിവെള്ള സ്രോതസ് കണ്ടത്തെനായില്ല. പ്രളയത്തിന് ശേഷം വരള്‍ച്ച നേരിടുന്ന പമ്പയില്‍ നിന്ന് വെള്ളമെത്തിക്കുമെന്നതാണ് ജലസേചന വകുപ്പിന്റെ വാദം. എന്നാല്‍ ജലവിതരണത്തിനുള്ള പൈപ്പുകള്‍ ഇപ്പോഴും വിവിധയിടങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
ചിത്തിര ആട്ടവിശേഷത്തിനായി 15000 തീര്‍ത്ഥാടകര്‍ എത്തിയപ്പോഴും വെള്ളപ്രശ്‌നവും ശൗചാലങ്ങളുടെ കുറവും നേരിട്ടിരുന്നു. അപ്പോള്‍ മണ്ഡലകാലത്ത് ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുമ്പോഴുണ്ടാകുന്ന പ്രതിസന്ധി അധികൃതര്‍ എങ്ങനെ നേരിടും എന്ന് കണ്ടറിയണം.