തിരുവനന്തപുരം: സാലറി ചാലഞ്ചിൽ പങ്കെടുക്കുന്നവർ ഇന്നു വൈകിട്ട് അഞ്ചിനു മുൻപ് സമ്മതപത്രം നൽകണമെന്ന് ധനവകുപ്പിന്റെ നിർദേശം. നേരത്തെ സാലറി ചാലഞ്ചിൽ പങ്കെടുത്തിട്ടു സമ്മതപത്രം നൽകാൻ കഴിയാത്തവർക്കും ഇതു ബാധകമാണ്.
സമ്മതപത്രമില്ലാതെ ഒരു ജീവനക്കാരന്റെ പോലും ശമ്പളത്തിൽ നിന്നു സംഭാവനത്തുക കുറവു ചെയ്യാൻ പാടില്ല. ഇത്തരത്തിൽ കുറവു ചെയ്തു ബിൽ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ സമ്മതപത്രം ഉടൻ വാങ്ങണം. ഇതിനു കഴിഞ്ഞില്ലെങ്കിൽ ബിൽ റദ്ദാക്കി പുതിയ ബിൽ തയാറാക്കണം.
അതേസമയം, സാലറി ചാലഞ്ചിലെ പുതിയ സർക്കുലറും കോടതി കയറുകയാണ്. സർക്കുലർ കോടതിയലക്ഷ്യമാണെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് എൻ.ജി.ഒ സംഘ് വ്യക്തമാക്കി.
എൻ.ജി.ഒ സംഘ് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി സാലറി ചാലഞ്ചിന്റെ ഭാഗമായുള്ള വിസമ്മത പത്രം റദ്ദാക്കിയത്. ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണം എന്ന നിർബന്ധിത സ്വഭാവം പുതിയ സർക്കുലറിനും ഉണ്ടെന്നാണ് എൻ.ജി.ഒ സംഘിന്റെ വാദം.