55 കിലോമീറ്റര്‍ നീളത്തില്‍ ചൈനയില്‍ പണികഴിപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 1.48 ലക്ഷം കോടി ഇന്ത്യന്‍ രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പാലം ചൈനീസ് പ്രസിഡന്റ് ഷിചിന്‍പിങ് ആണ് ഉദ്ഘാടനം ചെയ്തത്. ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്ന കടല്‍പ്പാലം തുറന്നതോടെ യാത്രാ സമയം മൂന്ന് മണിക്കൂറില്‍ നിന്നും അര മണിക്കൂറായി കുറഞ്ഞു.
ആറുവരിപ്പാതയില്‍ 3 തൂക്കുപാലങ്ങള്‍, 3 കൃത്രിമ ദ്വീപുകള്‍, ഒരു തുരങ്കം എന്നിവയടങ്ങുന്നതാണ് എന്‍ജിനീയറിങ് വിസ്മയമെന്നു വിളിക്കാവുന്ന ഈ പാലം. കടല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് 4 ലക്ഷം ടണ്‍ ഉരുക്ക് വേണ്ടിവന്നു. 60 ഐഫല്‍ ഗോപുരങ്ങള്‍ പണിയാന്‍ ഇതു മതിയാകുമെന്നതാണ് വിസ്മയകരം. 120 വര്‍ഷം നിലനില്‍ക്കും വിധമാണ് രൂപകല്‍പന. ഭൂകമ്പം പ്രതിരോധിക്കും. 3 ലക്ഷം ടണ്‍ ഭാരമുള്ള ചരക്കുകപ്പല്‍ ഇടിച്ചാലും പാലം കുലുങ്ങില്ല.
അതേസമയം ലോകവിസ്മയമെന്ന് വിളിക്കാവുന്ന ഈ പാലം യാത്രാ ദൈര്‍ഘ്യം കുറയ്ക്കുമെങ്കിലും പണക്കൊഴുപ്പിന്റെ ധാരാളിത്തമായാണ് ഇതിനെ ഒരുവിഭാഗം ആളുകള്‍ വിലയിരുത്തുന്നത്. സാമ്പത്തിക അരക്ഷിതാവസ്ഥയും വിലക്കയറ്റവും യുദ്ധവും മൂലം നിരവധി ദരിദ്രരാഷ്ട്രങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ചൈനയുടെ 55 കിലോമീറ്റര്‍ കടല്‍പ്പാലം ധൂര്‍ത്താണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.