വൈക്കം: ഇന്നലെയുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് വൈക്കത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഹര്‍ത്താല്‍.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രിംകോടതി വിധിയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് മര്‍ദ്ദനമേറ്റ വൈക്കം കുലശേഖരമംഗലം സ്വദേശിയും സൈബർ ഫോറൻസിക് വിദ്യാർഥിനിയുമായ അപർണയ്ക്ക് പിന്തുണയുമായി ഇന്നലെ വൈകീട്ട് സി.പി.എം സമ്മേളനം നടത്തിയിരുന്നു. പിന്നാലെ മര്‍ദ്ദിച്ച യുവാവിന്റെ വീട്ടിലേക്ക് സി.പി.എം മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെയാണ് സി.പി.എം- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ വഴിയാത്രക്കാരുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് അയല്‍ക്കാരനായ യുവാവും അമ്മയും ചേര്‍ന്ന് അപർണയെ മര്‍ദിച്ചത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കുട്ടിക്ക് ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്.