Kerala

തേജസ് പത്രം പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തേജസ് ദിനപത്രം പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു. ഈ വര്‍ഷം ഡിസംബര്‍ 31ന് പ്രസിദ്ധീകരണം നിര്‍ത്തുമെന്ന് തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ത്ത് മാനേജ്‌മെന്റ് അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ പരസ്യ നിഷേധമാണ് പത്രത്തിന്റെ സാമ്പത്തിക അടിത്തറ തകരാന്‍ കാരണമായതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാര്‍ പരസ്യങ്ങള്‍ പത്രത്തിന് ലഭിച്ചിരുന്നില്ല. ഇതോടെ പൊതു പരസ്യങ്ങളും കുറഞ്ഞു. ഇതോടെ ഇനിയും പത്രം നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ല എന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള ഇന്റര്‍മീഡിയ പബ്ലിഷിംഗ് ലിമിറ്റഡ് കമ്പനി ബോര്‍ഡിന്റെ നിലപാട്. ഇതിന് സംഘടനയും അംഗീകാരം നല്‍കി. പോപ്പുലര്‍ ഫ്രണ്ട് നേതാവ് നസറുദ്ദീന്‍ എളമരമാണ് തീരുമാനം ജീവനക്കാരുടെ യോഗത്തില്‍ അറിയിച്ചത്.

എന്നാല്‍ ചിലവും ചുരുക്കി മുന്നോട്ടു പോകണമെന്നാണ് തൊഴിലാളികള്‍ യോഗത്തില്‍ കൈക്കൊണ്ടത്. ശമ്പളം വെട്ടിക്കുറച്ചും പത്രം മുന്നോട്ടു കൊണ്ടുപോകണമെന്ന ബദല്‍ നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ മുന്നോട്ടുവച്ചങ്കെലും പ്രസിദ്ധീകരണം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് മാനേജ്‌മെന്റ് തലത്തിലെ തീരുമാനം.

തേജസ് ദ്വൈവാരിക വാരികയാക്കി മാറ്റുകയും തേജസ് ഓണ്‍ലൈന്‍ എഡിഷന്‍ സജീവമായി നിലനിര്‍ത്തുകയും ചെയ്യാനാണ് തീരുമാനം. ദിനപ്പത്രത്തിലെ ജീവനക്കാര്‍ക്ക് മതിയായ നഷ്ടരിഹാരം നല്‍കുമെന്നാണ് മാനേജ്‌മെന്റിന്റെ ഉറപ്പ്. 2006 ജനുവരി 26നാണ് പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എഡിഷനുകളാണ് ഉള്ളത്. സൗദി, ഖത്തര്‍ എഡിഷനുകള്‍ നേരത്തെതന്നെ നിര്‍ത്തിയിരുന്നു.

കേരളത്തിലെ ഒട്ടുമിക്ക മാധ്യമസ്ഥാപനങ്ങളും കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോകുന്നത്. മഹാ പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ സാമ്പത്തികമായി ഏറ്റവും തകര്‍ച്ച അനുഭവിക്കുന്നത് മാധ്യമ സ്ഥാപനങ്ങളാണ്. മിക്കയിടങ്ങളിലും ശമ്പളം മുടങ്ങുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് പല മാധ്യമസ്ഥാപനങ്ങളും ഇപ്പോള്‍ ജീവനക്കാരെ നിയമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top