Kerala

നിലപാടിലുറച്ച് സര്‍ക്കാര്‍; ശബരിമലയില്‍ സ്ത്രീകളെ തടയില്ലെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാടില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ പ്രവേശിക്കുന്നതില്‍നിന്നു സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും വ്യക്തമാക്കി.

സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. വിശ്വാസികളുടെ വികാരത്തെ ബഹുമാനിക്കുന്നുണ്ട്. ഇത്തരം വിഷയത്തില്‍ എതിര്‍പ്പു സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല. വിധിക്കെതിരെ കോടതിയെ സമീപിച്ച എന്‍എസ്എസ് നിലപാടാണു ശരി. അല്ലാതെ തെരുവിലിറങ്ങി സമരം ചെയ്യലല്ല. സാമൂഹികമാറ്റങ്ങളുണ്ടായപ്പോഴെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണെന്നും ആരുമായും ചര്‍ച്ചയ്ക്കു തയാറാണ്. പക്ഷേ ഭരണഘടനാ ബാധ്യത ആരും വിസ്മരിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ വിധി നേടിയെടുത്തത് ആര്‍എസ്എസ്സിന്റെ വനിതാ വിഭാഗമാണ്. 12 വര്‍ഷം ഇതിനായി കേസ് നടത്തിയത് അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കളാണ്. അനുകൂല വിധി സമ്പാദിച്ചശേഷം ജനങ്ങളെ തെരുവിലിറക്കുന്നതും അക്രമം അഴിച്ചുവിടുന്നതും ശരിയല്ല. വിധിക്കെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത് ബിജെപിയാണെന്നും കടകംപള്ളി പറഞ്ഞു.

അതേസമയം, സ്ത്രീപ്രവേശനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. കണ്ണൂരില്‍ ശബരിമല കര്‍മസമിതി പയ്യന്നൂര്‍ പെരുമ്പ ദേശീയപാത ഉപരോധിച്ചു. വിവിധ ജില്ലകളില്‍ റോഡ് ഉപരോധ പ്രതിഷേധങ്ങളും പുരോഗമിക്കുകയാണ്. സ്ത്രീപ്രവേശനത്തിനെതിരെ എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര പന്തളത്ത് ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top