കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി അനിവാര്യമാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്. കൂടുതല്‍ സെല്ലര്‍മാരെ ഉള്‍പ്പെടുത്താന്‍ തക്കവിധമുള്ള വേദി അടുത്ത തവണ കണ്ടെത്തുന്ന കാര്യം കെടിഎം സൊസൈറ്റി പരിഗണിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കെടിഎമ്മില്‍ പങ്കെടുക്കാന്‍ ലഭിക്കുന്ന അപേക്ഷകളില്‍ പലതും സ്ഥലപരിമിതി കാരണം ഒഴിവാക്കേണ്ട അവസ്ഥയുണ്ടെന്നും അടുത്ത തവണ മുതല്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ഥിരം വേദി അനിവാര്യമാണെന്നും റാണി ജോര്‍ജ് അഭിപ്രായപ്പെട്ടു.
പ്രളയത്തെ തുടര്‍ന്നുണ്ടായിരുന്ന ആശങ്കകള്‍ നീക്കാന്‍ കെടിഎമ്മിലൂടെ സാധിച്ചത് വലിയ നേട്ടമാണ്. അഭൂതപൂര്‍വ്വമായ പ്രതികരണമാണ് കേരള ട്രാവല്‍ മാര്‍ട്ടിനോട് വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം മേഖല കാണിക്കുന്നതെന്നും റാണി ജോര്‍ജ് പറഞ്ഞു.
കെടിഎമ്മിനെത്തിയ ബയര്‍മാരില്‍നിന്ന് കേരളത്തിന് നേരിട്ട കെടുതികളെക്കുറിച്ച് ഒന്നും മറച്ചുവച്ചില്ല എന്നുള്ളതാണ് ഈ മേളയുടെ പ്രത്യേകതയെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ പറഞ്ഞു. മറിച്ച് പ്രളയബാധയില്‍ കേരളത്തിലെ ടൂറിസം വ്യവസായം നല്‍കിയ സംഭാവനകള്‍ അവരെ നേരിട്ട് മനസിലാക്കി കൊടുക്കാനും സാധിച്ചു. ഇതു വഴി കേരളത്തിലെ ടൂറിസം വ്യവസായത്തിന് ലഭിച്ച സല്‍പ്പേര് ഇവിടെയെത്തിയ അതിഥികള്‍ വഴി ലോകത്തെങ്ങും പ്രചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുപ്പത്തയ്യായിരത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്നതെന്ന് കെടിഎം പ്രസിഡന്റ് ശ്രീ ബേബി മാത്യു പറഞ്ഞു. വിദേശ ബയര്‍മാരുമായി പതിനയ്യായിരത്തോളം കൂടിക്കാഴ്ചകളാണ് നടന്നത്. ആഭ്യന്തര ബയര്‍മാരുമായി 20,000 കൂടിക്കാഴ്ചകള്‍ നടന്നു. 7000 അപേക്ഷകളില്‍ നിന്നാണ് ആയിരത്തറുനൂറോളം ബയര്‍മാരെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.