തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയിൽ നീതി ലഭിച്ചില്ലെന്ന് രാഹുൽ ഈശ്വർ. കോടതിയിൽ നിന്ന് ബാലൻസ്ഡ് ആയുള്ള വിധി പോലുമല്ല വന്നതെന്നും വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയാൽ ആരും ചോദിക്കാൻ വരരുതെന്നും രാഹുൽ ഈശ്വർ വിധിക്കെതിരെ തുറന്നടിച്ചു.
ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെട്ട രീതി ശരിയായില്ലെന്നും ഒക്ടോബർ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നത് പ്രതീക്ഷ തരുന്നതാണെന്നും രാഹുൽ പ്രതികരിച്ചു. ശക്തമായ പ്രതിഷേധം ഇക്കാര്യത്തിൽ അറിയിക്കുന്നതായും ഒക്ടോബർ 16 വരെ റിവ്യൂ പെറ്റീഷൻ കൊടുക്കാൻ സമയമുണ്ട്. റിവ്യൂ പെറ്റീഷനുമായി മുന്നോട്ട് പോകുമെന്നും രാഹുൽ പറഞ്ഞു.
ഇത് മണ്ഡലകാലമാണ്. ശബരിമല അടച്ച സമയമാണ്. ഇതിനിടയിൽ ജനങ്ങളിൽ നിന്നും പ്രതിഷേധമോ മറ്റ് അക്രമ സംഭവങ്ങളോ ഉണ്ടായാൽ അത് ഭക്തരുടെ വികാരമായി മാത്രം കാണേണ്ടി വരും. ആ സമയത്ത് ആരും ചോദിക്കാനായി വരരുതെന്നും രാഹുൽ ഈശ്വർ ആഞ്ഞടിച്ചു.