കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടായേക്കും. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്ന് തെളിയിക്കുന്നതും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്ന് തെളിയിക്കുന്നതുമായ മൊഴികളാണ് ലഭിച്ചിരിക്കുന്നത്.
കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പിനെ എത്തിച്ചതായി ഡ്രൈവറും മൊഴി നല്‍കിയിട്ടുണ്ട്. മറ്റു മൊഴികളും ഇതിനോട് യോജിക്കുന്നതാണ്. പീഡനം നടന്നതിന്റെ പിറ്റേദിവസം എങ്ങനെ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു എന്നതിന് കന്യാസ്ത്രീ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.
ഈ മാസം 19-ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസയച്ചിട്ടുണ്ട്. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാനുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടിസ് ലഭിച്ചാല്‍ ഹാജരാകും. അല്ലെങ്കില്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ് പറഞ്ഞു. എന്നാല്‍, അഭിഭാഷകന്റെ വാദം തള്ളി ജലന്ധര്‍ രൂപത പിന്നീട് രംഗത്തെത്തി.
നിലപാടു പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു. ഇ-മെയില്‍ വഴിയും ജലന്ധര്‍ പൊലീസ് മുഖേനയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടീസ് കേരള പൊലീസ് അയച്ചത്. സിആര്‍പിസി 41 എ വകുപ്പു പ്രകാരമാണ് ബിഷപ്പിന് നോട്ടിസ് അയച്ചത്. ചോദ്യം ചെയ്യുന്നതിന് ബിഷപ്പ് ഹാജരായാല്‍ വൈക്കം ഡിവൈഎസ്പി ആയിരിക്കും നേതൃത്വം നല്‍കുക.