കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിനായുള്ള പരിശോധനകള്‍ അവസാനഘട്ടത്തില്‍. യാത്രാ വിമാനങ്ങള്‍ പറന്നിറങ്ങുന്നതിനവേണ്ടിയുള്ള അന്തിമ അനുമതി ലഭിക്കുന്നതിന് മുന്നോടിയായി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഇടത്തരം കാലിബ്രേഷന്‍ വിമാനം പരിശോധനകള്‍ക്കായി പദ്ധതി പ്രദേശത്തെത്തി. ഇന്നലെ രാവിലെ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 4.32നാണ് വിമാനത്താവളത്തിലിറങ്ങി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡോണിയര്‍ വിഭാഗത്തില്‍പെട്ട വിമാനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി അസി. ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ വി.എന്‍. പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് ഉണ്ടായിരുന്നത്.
വിമാനങ്ങള്‍ സുരക്ഷിതമായി പറന്നിറങ്ങാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിെന്റ (ഐ.എല്‍.എസ്) കാലിബ്രേഷന്‍ ടെസ്റ്റ് ഇന്നു രാവിലെമുതല്‍ നടക്കും. ഇതിനായി വിമാനം മൂന്നുമണിക്കൂറോളം മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പില്‍ വട്ടമിട്ടു പറക്കും. തുടര്‍ന്ന് വൈകുന്നേരത്തോടെ തിരിച്ചുപോകും. അടുത്തദിവസംതന്നെ ഡി.ജി.സി.എയുടെ പരിശോധനക്കായി വീണ്ടും വിമാനമെത്തും.
അന്തരീക്ഷവിജ്ഞാന വിഭാഗം ഉദ്യോഗസ്ഥര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തും. ഇതിനായി പുണെ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ഉദ്യോഗസ്ഥസംഘമെത്തുക. ഇതോടൊപ്പം കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ വിമാനത്താവളത്തിലെത്തിക്കും. കാറ്റ്, മഴ, വെയില്‍, ആര്‍ദ്രത, അന്തരീക്ഷ ഊഷ്മാവ് തുടങ്ങിയവ രേഖപ്പെടുത്താനുള്ള ഉപകരണങ്ങളാണ് എത്തിക്കുക.
കാലിബ്രേഷന്‍ വിമാനമിറക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നേരേത്തതന്നെ തയാറായിരുന്നുവെങ്കിലും കനത്ത മഴകാരണം തീരുമാനം നീളുകയായിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയായാല്‍ നവംബര്‍ ആദ്യവാരം കണ്ണൂരിന്റെ ആകാശത്ത് വിമാനങ്ങള്‍ പറന്നിറങ്ങും. കഴിഞ്ഞ പ്രളയകാലത്ത് എയര്‍ഫോഴ്‌സിന്റെ മൂന്ന് വിമാനങ്ങള്‍ മട്ടന്നൂരില്‍ ഇറങ്ങിയിരുന്നു.