പ്രളയക്കെടുതിയെ മറികടന്ന് പുതിയ കേരളത്തെ കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ തകര്‍ന്ന കേരളമല്ല, അതിജീവിച്ച് കുതിച്ച കേരളമെന്നാവണം ചരിത്രത്തില്‍ ഇടം നേടാന്‍. നമ്മുടെ നാടിനെ നാം എത്രകണ്ട് നാം സ്‌നേഹിക്കുന്നുവോ അതുപോലെ മറ്റുളളവരും സ്‌നേഹിക്കുന്നു എന്നതിന് തെളിവാണ് ലഭിച്ച സഹായങ്ങളെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം പ്രളയക്കെടുതിയുടെ നഷ്ടം കരുതിയതിലും വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതിയെ നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണം. പ്രവാസികള്‍ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കണമെന്നും ഇതുവരെ കിട്ടിയ പണം സര്‍ക്കാരിന് കരുത്തും പ്രചോദനവുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭൂരിപക്ഷം സ്‌കൂളുകളും നാളെ തന്നെ തുറക്കും. ദുരിതബാധിതരെ സാങ്കേതിക തടസ്സം പറഞ്ഞ് ഒഴിവാക്കരുത്. അവധിക്ക് ശേഷം ബാങ്ക് തുറക്കുന്ന ദിനം 10,000 രൂപ കൈമാറും. ഇന്‍ഷുറന്‍സ് തുക ഉടന്‍ നല്‍കണം. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചീഫ് സെക്രട്ടറി വീണ്ടും ചര്‍ച്ച നത്തും. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കും. പൂഴ്ത്തിവെപ്പുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യം വെളിയില്‍ തളളുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. മാലിന്യ നിര്‍മാര്‍ജനത്തിന് പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തണം. അജൈവ മാലിന്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ശേഖരിക്കും. മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎല്‍എമാരുടെ പിന്തുണ വലിയ പങ്ക് വഹിച്ചു. പ്രളയത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതില്‍ മാധ്യമങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഓഖി ദുരന്തത്തില്‍ ലഭിച്ച പണം പൂര്‍ണമായും വിനിയോഗിച്ചില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നറിയില്ല. പ്രതിപക്ഷമെന്നാല്‍ ആരോപണമുന്നയിച്ചുകൊണ്ടിരിക്കണമെന്ന് അദ്ദേഹത്തോട് ആരോ പറഞ്ഞെന്നു തോന്നുന്നു. കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുമ്പോഴല്ല ഇങ്ങനെ പ്രതികരിക്കേണ്ടത്. ഓഖി ദുരന്തനിവാരണത്തിന് മാറ്റിവച്ച തുകയില്‍ ഭൂരിഭാഗവും വിനിയോഗിച്ചു കഴിഞ്ഞു. ബാക്കിയുളള തുക അതാത് വകുപ്പുകള്‍ ഉപയോഗിച്ചു വരികയാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ അക്കൗണ്ട് സുതാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.