മൂന്ന് ദിവസം കൊണ്ട് കുട്ടനാടിനെ ശുചീകരിച്ച് വീടുകള്‍ താമസയോഗ്യമാക്കാനുളള സര്‍ക്കാര്‍ ദൗത്യത്തിന് തുടക്കമായി. അന്‍പതിനായിരത്തില്‍പ്പരം സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപിച്ചുകൊണ്ടുളള ശുചീകരണ യജ്ഞം ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ജില്ലയ്ക്ക് പുറത്തു നിന്നും നാലായിരത്തില്‍പ്പരം ആളുകളാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഏതാണ് അമ്പതിനായിരത്തോളം വീടുകളാണ് താമസയോഗ്യമാക്കാനുളളത്. കുട്ടനാട് മേഖലയില്‍ നിന്നും ഒന്നരലക്ഷത്തോളം പേരാണ് വിവിധ ക്യാമ്പുകളിലായുളളത്. ഓരോ വീട്ടില്‍ നിന്നും കുറഞ്ഞത് ഒരാളെങ്കിലും ശുചീകരണത്തില്‍ പങ്കെടുക്കാന്‍ എത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പാമ്പ് പിടുത്തക്കാര്‍ വീടുകള്‍ തോറും കയറിയിറങ്ങി പരിശോധിക്കും. ഇതിനു ശേഷമാണ് വീടുകള്‍ ശുചീകരിക്കുന്നതിനുളള ആളുകള്‍ വീടുകളിലേക്കെത്തുക.ഇതിനു പുറമെ ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ആശാരി എന്നിങ്ങനെ എല്ലാ അറ്റകുറ്റ പണികള്‍ക്കും ആളുകളുണ്ടാകം. ഹൗസ്‌ബോട്ടുകളിലാണ് സന്നദ്ധപ്രവര്‍ത്തകരെ രാത്രി താമസിപ്പിക്കുക.
എന്നാല്‍ കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന്, മുട്ടാര്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും വെളളം കെട്ടിനില്‍ക്കുകയാണ്. ജലനിരപ്പ് താഴ്ന്ന പ്രദേശങ്ങളിലാണ് ഇപ്പോഴും വെളളം കെട്ടിനില്‍ക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കകം വെളളം ഇറങ്ങി ഈ മേഖലകളിലെ വീടുകളും താമസയോഗ്യമാകുമെന്നാണ് വിലയിരുത്തല്‍.