Kerala

പരസ്യം ചെയ്ത വകയില്‍ 4200 കോടി, ദുരിതച്ചുഴിയില്‍ മുങ്ങിയ കേരളത്തിന് 100 കോടി; വൈറലായി പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്

കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം മാത്രം 8000 കോടി രൂപയിലേറെയാണ് കാലവര്‍ഷക്കെടുതിയില്‍ പ്രാഥമികനഷ്ടമായി കണക്കാക്കുന്നത്. ഈ അവസ്ഥയില്‍ നിന്നും സംസ്ഥാനത്തെ കരകയറ്റാന്‍ സര്‍ക്കാരും ജനങ്ങളും അക്ഷീണം പരിശ്രമിക്കുമ്പോള്‍ കേന്ദ്രം എന്തുചെയ്‌തെന്ന ചോദ്യമാണ് പ്രശാന്ത് ഭൂഷന്‍ ട്വിറ്ററിലൂടെ ഉന്നയിക്കുന്നത്. കേരളം അടിയന്തര സഹായമായി ആവശ്യപ്പെട്ട 1220 കോടി രൂപയ്ക്ക് പകരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 100 കോടി മാത്രമാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ആരും ഇക്കാര്യം ശ്രദ്ധിക്കാനോ പരാതിപ്പെടാനോ പോയില്ല എന്നതാണ് വാസ്തവം.

കേന്ദ്രസംഘം സംസ്ഥാനത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും സഹായധനം എപ്പോള്‍ കിട്ടുമെന്ന് വ്യക്തമല്ല. ഇതിനിടെയാണ് മോദി സര്‍ക്കാരിന്റെ മറ്റ് ചെലവുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ തുകയും താരതമ്യപ്പെടുത്തി പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

 

കേരളത്തെ ദുരിതക്കയത്തില്‍ നിന്ന് കരകയറ്റുന്നതിനേക്കാള്‍ കേന്ദ്രത്തിന് വലുത് പരസ്യച്ചെലവും മോദിയുടെ യാത്രകളുമാണെന്നാണ് പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടുന്നത്. മോദിയുടെ യാത്രകള്‍ക്കായി 1484 കോടി രൂപ ചെലവാക്കിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കായി പൊടിച്ചത് 4300 കോടി രൂപയാണെന്ന് ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു. കുംഭമേളക്ക് വേണ്ടി 4200 കോടി രൂപയും ശിവാജി പ്രതിമക്ക് 3600 കോടി രൂപയും പട്ടേല്‍ പ്രതിമക്കായി 2989 രൂപയും കേന്ദ്രം അനുവദിച്ചപ്പോള്‍ ദുരിതക്കയത്തില്‍ വീണുഴലുന്ന കേരളത്തിന് അടിയന്തര സഹായമായി ലഭിച്ചതാകട്ടെ കേവലം 100 കോടിയും. മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുളള പ്രശാന്ത് ഭൂഷന്റെ ട്വീറ്റിന് സോഷ്യല്‍ മീഡിയയില്‍ വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top