അത്യന്തം നാടകീയത നിറഞ്ഞ 2018 ലോക കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ 4-2 ഗോളിന് ക്രൊയേഷ്യയെ തകര്‍ത്ത് ഫ്രാന്‍സ് ജേതാക്കളായി. ആഹ്ലാദം അടക്കാനാകാതെ സ്‌കൂള്‍ കുട്ടികളെപ്പോലെ തുള്ളിച്ചാടിയ ഫ്രാന്‍സ് ടീം 20 വര്‍ഷത്തിന് ശേഷമാണ് ലോകകപ്പ് നേടുന്നത്.
പതിനെട്ടാം മിനുട്ടില്‍ മാന്‍സുക്കിചിന്റെ സെല്‍ഫി ഗോളിലാണ് ഫ്രാന്‍സ് ഫൈനലില്‍ വിജയത്തിന് തുടക്കം കുറിച്ചത്. ഇരുപത്തിയെട്ടാം മിനുട്ടില്‍ പെരിസിച്ച് ക്രൊയേഷ്യയ്ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ഒപ്പമെത്തിച്ചു.
ഫ്രാന്‍സിന് ഭാഗ്യം കൊണ്ട് ലഭിച്ച പെനാല്‍റ്റിയില്‍ 38ാം മിനുട്ടില്‍ ഗ്രിസ്‌മെന്‍ ഫ്രാന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു. പോള്‍ പോഗ്ബയുടെ മികവില്‍ ഫ്രാന്‍സ് വീണ്ടും ലീഡുയര്‍ത്തി. കളിയിലൂടനീളം ആക്രമിച്ച് കളിച്ച ക്രൊയേഷ്യയ്ക്ക് തുണ നിര്‍ഭാഗ്യം മാത്രമായിരുന്നു.
ചടുലമായ നീക്കങ്ങളിലൂടെ എംബാപ്പ കളം നിറഞ്ഞു കളിച്ചുവെങ്കിലും 65ാം മിനുട്ടിലാണ് ഈ പത്തൊമ്പത്കാരന് നാലാം ഗോളിലൂടെ വല ചലിപ്പിക്കാന്‍ കഴിഞ്ഞത്. അതോടെ ഫ്രാന്‍സ് ലോകകപ്പില്‍ മുത്തമിടുമെന്ന് ഉറപ്പായി.
69ാം മിനുട്ടില്‍ ഫ്രാന്‍സ് ഗോള്‍ കീപ്പറിന്റെ പിഴവ് മുതലാക്കി ക്രൊയേഷ്യയുടെ മാന്‍സൂക്കിച്ച് ഒരു ഗോള്‍ മടക്കിയെങ്കിലും ടീമിന്റെ പരാജയം കളിക്കാരുടെ ശരീരഭാഷയില്‍ നിന്ന് തന്നെ തിരിച്ചറിയാമായിരുന്നു.
കണ്ണീരണിഞ്ഞാണ് ക്രൊയേഷ്യ മടങ്ങിയതെങ്കിലും റഷ്യന്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യയുടെ ലൂക്കോ മൊഡ്രിച്ച് നേടി.
മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കാണ്.
ആറു ഗോളുകള്‍ അടിച്ച് ശ്രദ്ധേയനായ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയിനിനാണ് ഗോള്‍ഡന്‍ ബൂട്ട്.
മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ബെല്‍ജിയം ഗോളി കുര്‍ട്ടേയ്ക്കും ലഭിച്ചു.
2022ല്‍ അടുത്ത ലോകകപ്പിനായി ഖത്തറില്‍ കാണാമെന്ന ശുഭ പ്രതീക്ഷയോടെ കളിയാരാധകര്‍ പിന്‍വാങ്ങുമ്പോള്‍ കൊച്ചു രാജ്യമായ ക്രൊയേഷ്യക്കാര്‍ അഭിമാനത്തോടെയാണ് ഫുട്‌ബോളിലെ പുതുവസന്തം തങ്ങളാണെന്ന് തെളിയിച്ചിരിക്കുന്നത്.