നീണ്ട പതിനെട്ട് ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ അവര്‍ പതിമൂന്ന് പേരും തിരിച്ചെത്തി. ഒരുപക്ഷെ തായ്‌ലന്‍ഡ് മാത്രം അറിഞ്ഞ് അവസാനിക്കുമായിരുന്ന ഒരു ദുരന്തത്തെ, ലോകരാജ്യങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് തരണം ചെയ്ത അപൂര്‍വ നിമിഷത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിച്ചത്.
തായ്‌ലന്‍ഡ് നേവിയുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. തായ്‌ലന്റിലെ ചിയാങ്‌റായ് ഗുഹയ്ക്കുളളില്‍ കുടുങ്ങിയ പന്ത്രണ്ട് കുട്ടികളെയും അവരുടെ കോച്ചിനെയും രക്ഷിച്ചുവെന്നും എല്ലാവരും സുരക്ഷിതരാണെന്നുമാണ് ഫേസ്ബുക്ക് പേജിലെ വാചകങ്ങള്‍.
അവസാനം രക്ഷപെടുത്തിയ കുട്ടിയെയും കോച്ചിനെയും കൂടാതെ ഗുഹയില്‍ കഴിയുന്ന ഡോക്ടറും മൂന്ന് മുങ്ങല്‍ വിദഗ്ധരുമാണ് ഒടുവില്‍ പുറത്തുവന്നത്. പ്രാദേശിക സമയം നാല് മണിക്കാണ് അവസാന ആളെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനം മുമ്പത്തേതിലും ദുഷ്‌കരമായിരുന്നുവെങ്കിലും മഴ ശക്തിപ്രാപിക്കാനുളള സാധ്യത മുന്‍നിര്‍ത്തിയായിരുന്നു അതിവേഗത്തിലുളള തീരുമാനം കൈക്കൊണ്ടത്. മൂന്ന് ദിവസങ്ങളില്‍ മൂന്ന് ഘട്ടമായാണ് കുട്ടികളെയും കോച്ചിനെയും പുറംലോകത്തെത്തിച്ചത്.
പതിമൂന്ന് പേരില്‍ എട്ട് പേരെയും സ്ട്രക്ച്ചറിലാണ് പുറത്തെത്തിച്ചത്. പനിയും ചെറിയ അണുബാധയും കുട്ടികള്‍ക്ക് പിടിപെട്ടതായാണ് വിവരം. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ജൂണ്‍ 23നാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്ബാള്‍ പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. 10 ദിവസത്തിനു ശേഷമായിരുന്നു ഇവര്‍ ജീവനോടെ ഗുഹയിലുണ്ടെന്ന് രണ്ട് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ക്കാവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകളും ഭക്ഷണവും രക്ഷാപ്രവര്‍ത്തര്‍ എത്തിച്ചു നല്‍കി. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് പലവഴികളും തേടിയെങ്കിലും പരിചയസമ്പന്നരായ മുങ്ങല്‍ വിദഗ്ദര്‍(cave diver) കുട്ടികളെയും കൂട്ടി പുറത്തിറങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ഓക്‌സിജന്‍ സിലിണ്ടറുകള്‍ സജ്ജീകരിച്ചും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയും ദൗത്യം ആരംഭിച്ചു. എന്നാല്‍ ഇതിനിടെ രക്ഷാപ്രവര്‍ത്തകരില്‍ ഒരാളായ ‘സമന്‍ ഗുണന്‍’ മരണപ്പെട്ടത് ആഘാതമായെങ്കിലും സമചിത്തതയോടെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ ദൗത്യം പൂര്‍ത്തിയാക്കി.
ഉത്തര തായ്‌ലന്‍ഡിലെ വിദൂര ഗ്രാമമായ താം ലുവാങ് ഗുഹാമുഖത്ത് ഒരാഴ്ചയിലേറെയായി 1000 തായ് സൈനികര്‍, യുഎസ്, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധര്‍, ഹെലി കോപ്റ്ററുകള്‍, മെഡിക്കല്‍ സംഘം, എല്ലാം തമ്പടിച്ചിരിക്കുകയാണ്. 50 വിദേശ മുങ്ങല്‍ വിദഗ്ധരും 40 തായ്‌ലാന്റുകാരായ മുങ്ങല്‍ വിദഗ്ധരും ആണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. 18 അംഗ മുങ്ങല്‍ വിദഗ്ധ സംഘമാണ് ഗുഹയുടെ ഉള്ളില്‍ കടന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. പുറത്തെത്തിക്കുന്ന ഓരോരുത്തര്‍ക്കുമായി 13 മെഡിക്കല്‍ സംഘങ്ങളാണു ഗുഹക്കു സമീപം കാത്തിരുന്നത്. ഓരോ സംഘത്തിനും ഒരു ഹെലികോപ്ടറും ആംബുലന്‍സും വീതം നല്‍കിയിരുന്നു.
എട്ട് സമീപ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ട സഹായസഹകരണങ്ങള്‍ ചെയ്തുകൊടുത്തു. അവരവരുടെ രാജ്യങ്ങളിലെ വിദഗ്ദരെ ദൗത്യത്തിനായി അയച്ചു. പ്രിയപ്പെട്ടവരുടെ മടങ്ങി വരവിനായി ബന്ധുക്കളും പ്രദേശവാസികളും പ്രാര്‍ത്ഥനകളുമായി ഗുഹയ്ക്ക് പുറത്ത് കാത്തിരുന്നു. ശുഭകരമായ വാര്‍ത്ത ലോകത്തെ അറിയിക്കാനാകുമെന്ന പ്രതീക്ഷയില്‍ മാധ്യമങ്ങളും ജാഗരൂഗരായി നിലകൊണ്ടു. ഒരു കൂട്ടായ ശ്രമത്തിന്റെ അനിവാര്യമായ ഫലമായിട്ടാണ് മരണത്തില്‍ നിന്നും പതിമൂന്ന് ജീവനുകളെ തിരികെപ്പിടിച്ചത്. വലിയൊരു രക്ഷാകര ദൗത്യം പൂര്‍ത്തിയാക്കി എന്നതിനപ്പുറം മനുഷ്യത്വത്തിന്റെ ശക്തമായ ഉദാഹരണങ്ങളിലൊന്നായി ലോകാവസാനത്തോളം തായ് രക്ഷാപ്രവര്‍ത്തനം നിലനില്‍ക്കും.
Divers in the caves.. to save the Thai football team youngsters.. Bravo !#ThailandCaveRescue pic.twitter.com/6fhAwLT1YL
— Prabhakar Singh (@pbkpbk49) July 10, 2018