sunday feature

പാചകവും വിപണനവും ഇനി പഴങ്കഥ; പുതിയ ആകാശം കീഴടക്കി കുടുംബശ്രീ വനിതകള്‍

കുടുംബശ്രീയെന്നാല്‍ അപ്പവും മിക്‌സ്ചറും ചക്കവറുത്തതുമുണ്ടാക്കി വിപണനം നടത്തിയിരുന്ന ചെറുയൂണിറ്റുകളാണെന്നാണോ നിങ്ങളിപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത്..! പാടേ തെറ്റിപ്പോയിരിക്കുന്നു. പാചക-വിപണന രംഗങ്ങളെല്ലാം കടന്ന് കുടുംബശ്രീ വനിതകള്‍ പുതിയ ആകാശം കീഴടക്കുകയാണ്. പുരുഷന്മാര്‍ കൈയടക്കി വെച്ചിരിക്കുന്ന ഭവന നിര്‍മാണ മേഖലയിലും ഇനി കരിവളകള്‍ കിലുങ്ങും. സിമന്റും മണലും യോജിപ്പിക്കാനും ഇഷ്ടിക ചുമക്കാനും മാത്രമല്ല; ഓരോ വീടും മൊത്തമായിത്തന്നെ പടുത്തുയര്‍ത്താന്‍ തക്ക വിധത്തില്‍ ഇവര്‍ പ്രാപ്തരായിക്കഴിഞ്ഞു. എറണാകുളം ജില്ലയില്‍ അങ്കമാലി ബ്ലോക്കിലെ മഞ്ഞപ്ര, വൈപ്പിനിലെ നായരമ്പലം, മുളന്തുരുത്തിയിലെ ആമ്പല്ലൂര്‍, പള്ളുരുത്തിയിലെ കുമ്പളങ്ങി, കോതമംഗലത്തെ വാരപ്പെട്ടി എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ വീടുകളുയരുകയാണ്.

വീടിന്റെ കോണ്‍ട്രാക്ട് ജോലി മുതല്‍ പൂര്‍ണ്ണമായും പണി തീര്‍ത്ത് വേണമെങ്കില്‍ പെയിന്റുമടിച്ച് ഉടമസ്ഥന്റെ കൈയ്യില്‍ താക്കോല്‍ നല്‍കാന്‍ പാകത്തില്‍ ഇവരെ വാര്‍ത്തെടുക്കുന്നത് കുടുംബശ്രീയാണ്. നിലവില്‍ ഭവനനിര്‍മ്മാണ യൂണിറ്റിലെ അംഗങ്ങളെല്ലാം സാധാരണ വീട്ടമ്മമാരാണ്. എന്നാല്‍ അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ക്കിടയിലോ അവരുടെ ബന്ധുക്കളിലോ നാട്ടുകാരിലോ സിവില്‍ എഞ്ചിനീയറിങ്, ബി ടെക്, ഡിപ്ലോമ തുടങ്ങിയവ പൂര്‍ത്തിയാക്കിയ വനിതകളുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ശാക്തീകരിക്കാനൊരുങ്ങുകയാണെന്ന് കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ റജീന ടീഎം കേരളവിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു. വീടുനിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പഞ്ചായത്തില്‍ നിന്നും ബില്‍ഡിങ് പെര്‍മിറ്റ് നേടുന്നതില്‍ തുടങ്ങി പ്ലാന്‍ വരക്കല്‍, അംഗീകാരം നേടല്‍, വീടു പണി കഴിഞ്ഞ് നമ്പര്‍ നേടുന്നതുവരെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അംഗങ്ങളെ പ്രാപ്തരാക്കും. ടെണ്ടറിങ് നടപടികള്‍ സങ്കീര്‍ണ്ണമായ ഇക്കാലത്ത് ഈ സേവനം നിസ്തുലമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും റജീന വ്യക്തമാക്കി.

അങ്കമാലി ബ്ലോക്കിലെ മഞ്ഞപ്രയില്‍ ഭവനനിര്‍മ്മാണ ജോലിയിലേര്‍പ്പെടുന്ന കുടുംബശ്രീ വനിതകള്‍

വെറുതേയൊരു വീടല്ല, അഴകളവുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ലക്ഷണമൊത്ത വീടുകളാണ് കുടുംബശ്രീ പടുത്തുയര്‍ത്തുന്നത്. ഈ കുടുംബിനികളെ കുടുംബശ്രീ എങ്ങനെ ഇതിന് പ്രാപ്തരാക്കുന്നുവെന്ന് നോക്കാം..

നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കാന്‍ താല്‍പര്യമുള്ള വനിതകളെ ചേര്‍ത്തുണ്ടാക്കുന്ന ഗ്രൂപ്പുകള്‍ക്ക് 45 ദിവസത്തെ നൈപുണി പരിശീലനം നല്‍കും. കുടുംബശ്രീ അംഗങ്ങളെയോ കുടുംബാംഗങ്ങളെയോ ഉള്‍പ്പെടുത്തി ഓരോ ബ്ലോക്കിനു കീഴിലും രണ്ട് യൂണിറ്റുകള്‍ രൂപീകരിക്കും. കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഏക്‌സാഥ്, രാജഗിരി, എസ്.ബി. ഗ്ലോബല്‍ തുടങ്ങിയ സ്‌കില്‍ ട്രെയിനിങ് ഏജന്‍സികളാണ് ഈ ഗ്രൂപ്പംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ‘ലൈഫ്’ മിഷനില്‍ അനുവദിക്കുന്ന വീടുകളുടെ നിര്‍മ്മാണത്തില്‍ ഇവരെ നേരിട്ട് ഉള്‍പ്പെടുത്തും. ഇതുവഴി ഇവര്‍ക്ക് തൊഴില്‍ പഠിക്കാനും ഉടമസ്ഥന് പണിക്കൂലി നല്‍കാതെ വീടുപണി പൂര്‍ത്തിയായിക്കിട്ടാനും ഒരേ വേദിയില്‍ അവസരമൊരുങ്ങും. ജില്ലയില്‍ 14 ബ്ലോക്കുകളിലും ഗ്രൂപ്പുകള്‍ രൂപീകരിച്ചു കഴിഞ്ഞു. ഓരോ ഗ്രൂപ്പിലും 10 മുതല്‍ 20 അംഗങ്ങള്‍ വരെയുണ്ട്.

ഭവനനിര്‍മ്മാണ വൈദഗ്ധ്യ പരിശീലനത്തിനിടെ കുടുംബശ്രീ വനിതകള്‍

പരിശീലനമാണെങ്കിലും ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. നിര്‍മാണത്തിന്റെ ഓരോ ഘട്ടവും ഏജന്‍സി സൂക്ഷ്മമായി വിലയിരുത്തും. പണിക്കൂലിക്കായി നീക്കിവെക്കേണ്ട പണം വീടിന്റെ മിനുക്കുപണികള്‍ക്കു പയോഗിക്കാന്‍ ഇതിലൂടെ സാധിക്കും. നിര്‍മ്മാണഗ്രൂപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ കുടുംബശ്രീയ്ക്ക് ഒരു സൂത്രവാക്യമുണ്ട്. ഒരു വീടിന്റെ നിര്‍മാണത്തില്‍ പങ്കാളികളായ അതേ ടീമിനെ അടുത്ത വീടുപണിക്ക് നിയോഗിക്കില്ല. ഗ്രൂപ്പംഗങ്ങളെ പരസ്പരം ഇടകലര്‍ത്തും. വിവിധ പഞ്ചായത്തുകളിലുള്ള വരെ ചേര്‍ത്താണ് ഒരു ഗ്രൂപ്പുണ്ടാക്കുക. ഇവര്‍ക്ക് സ്‌റ്റൈപ്പന്റും യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ഹെല്‍മെറ്റും നല്‍കും. കുടുംബശ്രീയുടെ മൈക്രോ എന്റര്‍പ്രൈസസ് പരിശീലന ഫണ്ടില്‍ നിന്നാണ് തുക വകയിരുത്തുക.

 

 

നൂറിലധികം ലൈഫ് വീടുകള്‍ക്ക് അംഗീകാരം ലഭിച്ച പഞ്ചായത്തുകളും ലൈഫ് വീടുകള്‍ അനുവദിച്ചിട്ടില്ലാത്ത പഞ്ചായത്തുകളുമുണ്ടാകാം. നിര്‍മാണ ഗ്രൂപ്പുകള്‍ക്ക് ദൂരപരിധിയും സൗകര്യവുമനുസരിച്ച് ഏതു വീട് തെരഞ്ഞെടുക്കാനും അനുവാദമുണ്ട്. ഏറ്റെടുത്ത വീട് അതേ ഗ്രൂപ്പു തന്നെ പൂര്‍ത്തിയാക്കിയിരിക്കണം. ജോലിയില്‍ മറ്റാരെയും ഉള്‍പ്പെടുത്തില്ലെന്ന പിടിവാശിയൊന്നും ഇവര്‍ക്കില്ല. നിര്‍മാണത്തിന്റെ ഏതു ഘട്ടത്തിലായാലും പുറത്തു നിന്നൊരാള്‍ ആവശ്യമെന്ന് കണ്ടാല്‍ ഉള്‍പ്പെടുത്താം. അത് പുരുഷനായാലും കുഴപ്പവുമില്ല.

ഒരു വീടുപണി പൂര്‍ത്തിയാക്കിയ ഗ്രൂപ്പംഗങ്ങളെ ‘മിനി കോണ്‍ട്രാക്ടര്‍’മാരായി പരിഗണിക്കും. അവര്‍ക്ക് സ്വന്തമായി വീടു നിര്‍മാണ കരാറുകള്‍ ഏറ്റെടുക്കാം. ഒരു വര്‍ഷം വരെ ബന്ധപ്പെട്ട ഏജന്‍സി ഇത്തരം സ്വതന്ത്ര നിര്‍മാണത്തിന് പിന്‍ബലവും വിദഗ്‌ധോപദേശവും നല്‍കും. നിലവില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഗീവര്‍ഗ്ഗീസ്, അസി. കോര്‍ഡിനേറ്റര്‍ റജീന റ്റി.എം, ഡിസ്ട്രിക്ട് പ്രോ ഗ്രാം മാനേജര്‍ മഞ്ജിഷ് വി.എം. എന്നിവരാണ് പദ്ധതിക്ക് ജില്ലയില്‍ നേതൃത്വം നല്‍കുന്നത്.

ട്രൈബല്‍ സെറ്റില്‍മെന്റ് ഡെവലപ്‌മെന്റ് മിഷനില്‍ (ടിആര്‍ഡിഎം) എയക്കാട്ടു വയലിലെ കോളനിയില്‍ ഇവര്‍ 38 വീടുകള്‍ മുമ്പ് പൂര്‍ത്തീകരിച്ചിരുന്നു. വെള്ളമെത്തിക്കാനും മറ്റും വളരെ ബുദ്ധിമുട്ടുള്ള ഈ കുന്നില്‍ പണിയെടുക്കാന്‍ കരാറുകാര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. കൂടാതെ അങ്കമാലി ബ്ലോക്കിലെ മൂര്‍ക്കന്നൂരില്‍ ആശ്രയ ഫാമിലിക്കായി ഇതേ ഗ്രൂപ്പ് മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നിര്‍മാണ ജോലികള്‍ ഏറ്റെടുക്കാന്‍ ഗ്രൂപ്പുകളെ പ്രാപ്തരാക്കുക കൂടിയാണ് കുടുംബശ്രീയുടെ ലക്ഷ്യം. വളയിട്ട കൈകളില്‍ വിരിഞ്ഞ സുന്ദരഭവനങ്ങള്‍ കണ്ട് ഗുണമേന്മ ഉറപ്പു വരുത്തി, പഞ്ചായത്തുകളും ലൈഫ് ഗുണഭോക്താക്കളും നിര്‍മാണ ജോലിക്കായി സമീപിക്കുമെന്ന പ്രതീക്ഷയില്‍ ഓരോ ഗ്രൂപ്പുകളും വീടു നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലെ ജോലികളില്‍ മുഴുകുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top