മോസ്‌കോ: റഷ്യന്‍ ലോകകപ്പ് ആവേശം അതിന്റെ പാരമ്യതയിലേക്ക് ഉയരുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ 32 ടീമുകളില്‍ നിന്നും എതിരാളികളെ മലര്‍ത്തിയടിച്ച് കരുത്തരായ എട്ടു ടീമുകള്‍ ബാക്കിയാവുന്നു. കരുത്തര്‍ മുഖാമുഖം വരുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. എട്ട് മത്സരങ്ങള്‍ മാത്രമാണ് ഇനി റഷ്യന്‍ ലോകകപ്പില്‍ അവശേഷിക്കുന്നത്.
ബ്രസീല്‍, ബെല്‍ജിയം, ഇംഗ്ലണ്ട്, സ്വീഡന്‍, ഫ്രാന്‍സ്, ഉറുഗ്വായ്, റഷ്യ, ക്രൊയേഷ്യ എന്നീ എട്ട് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ പോരിനിറങ്ങുക. ബ്രസീല്‍ ബെല്‍ജിയത്തെയും ഇംഗ്ലണ്ട് സ്വീഡനെയും ഫ്രാന്‍സ് ഉറുഗ്വായെയും റഷ്യ ക്രൊയേഷ്യയെയും നേരിടും. ആര്‍ക്കും മുന്‍തൂക്കമില്ലെന്നതാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പിന്റെ പ്രധാന സവിശേഷത. ബ്രസീല്‍-ബെല്‍ജിയം, ഫ്രാന്‍സ്-ഉറുഗ്വായ് മത്സരങ്ങളെല്ലാം തുല്ല്യശക്തികളുടേത് തന്നെയാണ്.
ഗ്രൂപ്പ് ഘട്ടത്തിലും വമ്പന്മാരെന്നും കുഞ്ഞന്മാരെന്നുമുള്ള വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഇത്തവണത്തെ ടീമുകള്‍ പരസ്പരം പോരടിച്ചത്. വമ്പന്മാരെന്ന് വീമ്പിളക്കുന്നവരെയെല്ലാം കുഞ്ഞന്‍ ടീമുകള്‍ നിലംപരിശാക്കി. ദക്ഷിണ കൊറിയയും മെക്‌സിക്കോയും ലോകചാമ്പ്യന്മാരായ ജര്‍മ്മനിയെ തോല്‍പ്പിച്ചതും, ജപ്പാന്‍ കൊളംബിയയെ അട്ടിമറിച്ചതും ബെല്‍ജിയത്തെ വിറപ്പിച്ചതും സ്‌പെയിനിനെ റഷ്യ തകര്‍ത്തതുമെല്ലാം ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.
പ്രവചനാനതീതമായിരുന്നു റഷ്യയിലെ ഓരോ മത്സരവും. ചരിത്രവും കണക്കുകളും അപ്പാടെ തെറ്റിച്ചുകൊണ്ടുള്ള പ്രകടനങ്ങള്‍. ഇതിഹാസ താരങ്ങള്‍ക്കെല്ലാം നേരത്തേ മടങ്ങേണ്ടി വന്ന ലോകകപ്പ്. മത്സരങ്ങള്‍ ക്വാര്‍ട്ടറിലേക്ക് കടക്കുമ്പോഴും എല്ലാം പ്രവചനാതീതമാണ്. ചരിത്രവും കണക്കുകളും അപ്രസക്തമാവുകയും കളിക്കളത്തിലെ 90 മിനുട്ട് പ്രകടനങ്ങള്‍ മാത്രം ചരിത്രമാകുകയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.