Education

മാതാപിതാക്കള്‍ ടെന്‍ഷനടിപ്പിച്ചിട്ടില്ല ; ജെസ് മരിയ

നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തില്‍ 56ാം റാങ്കും നേടിയ ജെസ് മരിയ ബെന്നിയെ അഭിമുഖത്തിനായി കേരള വിഷന്‍ ഓണ്‍ലൈനില്‍ നിന്നും ഫോണില്‍ വിളിക്കുമ്പോള്‍ ഫുള്‍ എന്‍ഗേജ്ഡ്. പലപ്രാവശ്യം വിളിച്ചപ്പോള്‍ എടുത്തത് ജെസ് മരിയയുടെ പിതാവ് ബെന്നിയാണ്. ഫോണ്‍ ജെസിന് കൈമാറുമ്പോള്‍ അങ്ങേതലയ്ക്കല്‍ വിജയത്തിന്റെ ആഹ്ലാദ ചിരിയൊലികള്‍.

രണ്ടാം പ്രാവശ്യമാണ് ജെസ് നീറ്റ് പരീക്ഷ എഴുതുന്നത്. പാല ബ്രില്യന്റില്‍ ഹോസ്റ്റലില്‍ ചേര്‍ന്ന് ഗൗരവമായി പരീക്ഷയെ സമീപിച്ചതാണ് തിളക്കമാര്‍ന്ന വിജയത്തിന് കാരണമായതെന്ന് ഈ മിടുക്കി പെണ്‍കുട്ടി പറഞ്ഞു.

” ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ എഴുതിപ്പഠിച്ചു. വീണ്ടും വീണ്ടും ഉത്തരങ്ങളിലെ പോരായ്മകള്‍ മനസ്സിലാക്കി. ഹോസ്റ്റലിലായിരുന്നതിനാല്‍ മിടുക്കരായ കുട്ടികളുമായി ചേര്‍ന്ന് പഠനം പ്രായോഗികമാക്കി. ചുരുക്കത്തില്‍ കഠിന പരിശ്രമമാണ് വിജയത്തിനാധാരം. ” ജെസ് പറഞ്ഞു.

രക്ഷിതാക്കളില്‍ നിന്ന് പഠിച്ച് റാങ്ക് വാങ്ങിക്കണമെന്ന സമ്മര്‍ദമുണ്ടോ എന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു ഉത്തരം. ” പഠിക്കണമെന്ന് ഓര്‍മിപ്പിക്കുക മാത്രമായിരുന്നു അവരെപ്പോഴും. ഒരിക്കലും സമ്മര്‍ദത്തിലാക്കിയിട്ടില്ല. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ജ്യേഷ്ഠന്‍ ജോണ്‍ ബെന്നി നല്ല നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

അങ്കമാലി വളവഴി മേനാച്ചേരി വീട്ടില്‍ ബെന്നിയുടേയും ചെങ്ങല്‍ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ അധ്യാപികയായ ജെസീന്തയുടേയും മകളാണ് ജെസ് മരിയ ബെന്നി. ദക്ഷിണ റെയില്‍വേയില്‍ പാലക്കാട് ഡിവിഷനില്‍ ലോക്കോ പൈലറ്റാണ് ബെന്നി.

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചേരാനായിരുന്നു ജെസിന്റെ മുന്‍ തീരുമാനം. എന്നാല്‍ അഖിലേന്ത്യാ തലത്തില്‍ മികച്ച റാങ്ക് ലഭിച്ചതിനാല്‍ വെല്ലൂര്‍ സിഎംസിയില്‍ ചേരാനാണ് പരിപാടി.

” നല്ലയൊരു ഡോക്ടറാകണം. ക്യാന്‍സര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓങ്കോളജിയില്‍ സ്‌പെഷലൈസ് ചെയ്യണം. പാവങ്ങളെ സഹായിക്കണം. ഒറ്റവാചകത്തില്‍ ജെസ് മരിയ ഭാവിയെക്കുറിച്ച് നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു നിര്‍ത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top