ദില്ലി: രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കിയ നാല് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടിടത്തും ബി.ജെ.പിക്ക് കനത്ത തിരിച്ചടി. 2014ല്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച നാല് ലോക്‌സഭാ സീറ്റില്‍ യു.പിയിലെ കൈരാന, മഹാരാഷ്ട്രയിലെ ഭണ്ടാര, ഗോണ്ടിയയും ബി.ജെ.പിക്ക് നഷ്ടമായി. ഉപതിരഞ്ഞെടുപ്പ് നടന്ന 11 നിയമസഭാ മണ്ഡലങ്ങളില്‍ ഉത്തരാഖണ്ഡിലെ തരാളിയിലൊഴികെ പത്തിടത്തും പ്രതിപക്ഷപാര്‍ട്ടികള്‍ ജയിച്ചു. കര്‍ണാടകയിലെ ആര്‍.ആര്‍ നഗറില്‍ കോണ്‍ഗ്രസ് വിജയിച്ചു.
2014ല്‍ അഞ്ചുലക്ഷം വോട്ടുകള്‍ നേടിയാണ് യു.പിയിലെ കൈരാന മണ്ഡലത്തില്‍ ബി.ജെ.പി നേതാവ് ഹുക്കുംസിങ് കാവിക്കൊടി നാട്ടിയത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് വീണ്ടും ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ ബി.ജെ.പി കനത്ത തിരിച്ചടി ഏറ്റുവാങ്ങി. ആല്‍.എല്‍.ഡിക്ക് പിന്നില്‍ പ്രതിപക്ഷപാര്‍ട്ടികളെല്ലാം ഒന്നിച്ചുനിന്നപ്പോള്‍ അന്‍പതിനായിരത്തിലധികം വോട്ടിനാണ് ബി.ജെ.പിയുടെ തോല്‍വി. മൃഗീയഭൂരിപക്ഷത്തില്‍ സ്വന്തമാക്കിയ മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയയില്‍ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യത്തോടാണ് ബി.ജെ.പിയുടെ പരാജയം. അതേസമയം ശിവസനയുമായി പിരിഞ്ഞിട്ടും പാല്‍ഘറിലെ മുന്നേറ്റം ബി.ജെ.പിക്ക് ആശ്വാസമായി.
നാഗാലാന്‍ഡില്‍ സഖ്യകക്ഷിയായ എന്‍.ഡി.പി.പിയിലൂടെ എന്‍.ഡി.എ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. രണ്ട് മണ്ഡലങ്ങളില്‍ വിജയം നേടിയതോടെ കേന്ദ്രത്തില്‍ ഒറ്റയ്ക്കുള്ള ബി.ജെ.പിയുടെ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന ആശങ്ക ഒഴിവായി. ബി.ജെ.പി ഭരണത്തിലുള്ള ആറുസംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്തിലും എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ തോറ്റു. മൃഗീയഭൂരിപക്ഷത്തില്‍ സ്വന്തമാക്കിയ യു.പിയിലെ നൂര്‍പുര്‍ മണ്ഡലം ബി.ജെ.പിയില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി തിരിച്ചുപിടിച്ചു.