രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ച വരെ 36 ശതമാനം പോളിങ് രേഖപ്പെടുത്തി. 58,546 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും പ്രചരണത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലും തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. 2600 സ്ഥാനാര്‍ഥികളാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്. ഇതില്‍ 200 സ്ത്രീകളാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ കനത്ത പോളിങാണ് രാവിലെ മുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ ഷിമോഗയിലെ ഷിക്കാര്‍പൂരില്‍ 7.15 ഓടെ വോട്ട് രേഖപ്പെടുത്തി. മംഗലാപുരം മണ്ഡലത്തിലെ ബോളിയാറിലെ 100 നമ്പര്‍ ബൂത്തില്‍ രാവിലെ മന്ത്രി യു.ടി ഖാദര്‍ വോട്ട് രേഖപ്പെടുത്തി.
ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണു നടക്കുന്നത്. സ്വാധീനം നിലനിര്‍ത്താന്‍ ജെഡി-എസും ശക്തമായി രംഗത്തുണ്ട്. അതേസമയം കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അഭിപ്രായ സര്‍വ്വേ നടത്തിയ പല ഏജന്‍സികളും തൂക്കുസഭയാണ് പ്രവചിച്ചിരിക്കുന്നത്. വോട്ടിന് പണം നല്‍കുന്നുവെന്നതടക്കം വലിയ ആരോപണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ശക്തമായ നിരീക്ഷണമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.