Home app

ഗര്‍ഭിണിയെ കാണാതായ സംഭവം: അവിശ്വസനീയ സംഭവങ്ങളില്‍ നട്ടം തിരിഞ്ഞ് നാട്ടുകാര്‍

തിരുവനന്തപുരം: അവിശ്വസനീയ സംഭവങ്ങളാണ് ചൊവ്വാഴ്ച തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അരങ്ങേറിയത്. പ്രസവത്തിന് മുന്നോടിയായുള്ള പരിശോധനക്കായി ആശുപത്രിയില്‍ കയറ്റിയ പൂര്‍ണ്ണ ഗര്‍ഭിണിയെ കാണാതാവുക. ഗര്‍ഭിണി എവിടെപോയെന്നറിയാതെ യുവതിയെ തിരഞ്ഞ് നെട്ടോട്ടമോടുന്ന ഭര്‍ത്താവും ബന്ധുക്കളും പോലീസും. ഇന്നലെ കരുനാഗപ്പള്ളിയില്‍ നിന്ന് യുവതിയെ കണ്ടെത്തുന്നതുവരെ എങ്ങും കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ സംഭവം നാട്ടുകാരെയും പോലീസിനെയും ശരിക്കും വലച്ചു.

കിളിമാനൂരിന് സമീപം മടവൂരില്‍ അന്‍ഷാദിന്റെ ഭാര്യ ഷംനയെയാണ് എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായത്. പ്രസവത്തിന് തീയതി അടുത്തതിനാല്‍ അഡ്മിറ്റാകാന്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമൊപ്പമെത്തിയ ഷംനയെ പരിശോധനകള്‍ക്കായി ആശുപത്രിക്കുള്ളിലേക്ക് കയറ്റിയ ശേഷം കാണാതാവുകയായിരുന്നു. അലഞ്ഞുതിരിയുകയായിരുന്ന യുവതിയെ വ്യാഴാഴ്ച്ച കരുനാഗപ്പള്ളിയിലെ ടാക്സി ജീവനക്കാരാണ് തിരിച്ചറിഞ്ഞത്. കണ്ടെത്തുമ്പോള്‍ യുവതി തീര്‍ത്തും അവശനിലയിലായിരുന്നു.

ടാക്സി ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവതിയെ കരുനാഗപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഗര്‍ഭിണിയായി അഭിനയിച്ച് ഷംന കബളിപ്പിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് അന്‍ഷാദോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ലെന്നത് ശരിക്കും അവിശ്വസനീയമായിരിക്കുന്നു. യുവതി ഗര്‍ഭിണിയായി അഭിനയിച്ചതെന്തിനെന്നും വീട്ടുകാരെ ഉപേക്ഷിച്ചു പോയതെന്തിനാണെന്നും ഇപ്പോഴും വ്യക്തമല്ല.

അതേസമയം ഷംനയുടെ ചികിത്സാ രേഖകള്‍ പോലീസ് പരിശോധിച്ചിരുന്നു. രേഖകളെല്ലാം വിചിത്രമാണ്. അഞ്ചാം മാസം മുതല്‍ എസ്എടിയില്‍ പരിശോധനയ്‌ക്കെത്തിയിരുന്നുവെന്നാണ് ഭര്‍ത്താവും ബന്ധുക്കളും പറഞ്ഞത്. എന്നാല്‍ യുവതിയുടെ ചികിത്സാ രേഖകളൊന്നും ആശുപത്രിയിലില്ല. മൂന്ന് തവണ ഷംന ചികിത്സ തേടിയിട്ടുണ്ടെന്നും മൂന്ന് തവണയും പുതിയ ഒ.പി ടിക്കറ്റെടുത്തായിരുന്നു പരിശോധനയെന്നുമാണ് ആശുപത്രി രേഖയിലുണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top