കൊച്ചി: കാര്‍ഷികയന്ത്ര വിപണിയില്‍ മികച്ച നേട്ടവുമായി കാംകോ. സംസ്ഥാന കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കാംകോ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നാല് കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കിയതായി ചെയര്‍മാന്‍ പി ബാലചന്ദ്രന്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം 156 കോടി രൂപയുടെ വിറ്റുവരവാണ് കാംകോയ്ക്ക് ലഭിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം 200 കോടിയ്ക്ക് മേല്‍ വിറ്റുവരവും ഏഴ് കോടി രൂപയുടെ പ്രവര്‍ത്തന ലാഭവുമാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
സ്ഥാപിതമായ 1973 മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും സര്‍ക്കാരിന് ലാഭവിഹിതം നല്‍കുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ് അത്താണി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാംകോ. ലാഭവിഹിതത്തിന്റെ രണ്ട് ശതമാനം വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായും കാംകോ ചെലവഴിക്കുന്നുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എട്ട് ലക്ഷം രൂപ തൃശൂര്‍ താലൂക്ക് ആശുപത്രിയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്‍കും. അത്താണിക്കടുത്തുള്ള രണ്ട് സര്‍ക്കാര്‍ എല്‍പി സ്‌കൂളുകള്‍ക്ക് കുടിവെള്ളത്തിനും പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 50,000 രൂപ വീതം നല്‍കാനും ബോര്‍ഡ് യോഗം അനുമതി നല്‍കിയിട്ടുണ്ട്.
പവര്‍ ടില്ലര്‍, പവര്‍ റീപ്പര്‍, ഗാര്‍ഡന്‍ ടില്ലര്‍, മിനി ട്രാക്ടര്‍, ബ്രഷ് കട്ടര്‍, പമ്പ് സെറ്റ് തുടങ്ങിയവയാണ് നിലവില്‍ കാംകോയുടെ സ്വന്തം ഉത്പന്നങ്ങള്‍. ജപ്പാന്‍ സാങ്കേതിക വിദ്യയോടെ നിര്‍മ്മിക്കുന്ന കാംകോയുടെ ടില്ലറുകള്‍ നാല് പതിറ്റാണ്ടായി കര്‍ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്റാണ്. ടില്ലറിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഓട്ടോമാറ്റിക് കണ്‍വയറന്‍സ് അസംബ്ലിങ് സിസ്റ്റം ഏര്‍പ്പെടുത്തുന്നതിനായി കമ്പനി സമര്‍പ്പിച്ച 24 കോടി രൂപയുടെ പ്രോജക്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവില്‍ വിവിധ ജില്ലകളിലായി ആറ് യൂണിറ്റും 600 ജീവനക്കാരും ജോലി ചെയ്യുന്ന കാംകോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒരു മാതൃകയാണെന്നും കാംകോ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.