Home app

ഹര്‍ത്താലില്‍ പരക്കെ അക്രമം, ബസുകള്‍ക്ക് നേരെ കല്ലേറ്; ഗീതാനന്ദന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം. ഹര്‍ത്താലനുകൂലികള്‍ പരക്കെ വാഹനങ്ങള്‍ തടയുകയാണ്. വിവധയിടങ്ങളില്‍ ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. അതേസമയം ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും കൊച്ചിയില്‍ വാഹനങ്ങള്‍ തടയുകയും ചെയ്ത ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനടക്കം ഇരുപത്തിയഞ്ച് പേരെയാണ് പൊലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നത്. ഇവരില്‍ മൂന്നുപേര്‍ സ്ത്രീകളാണെന്നും പോലീസ് അറിയിച്ചു.

തിരുവനന്തപുരം തമ്പാനൂരില്‍ സമരാനുകൂലികള്‍ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. രാവിലെ തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നെങ്കിലും ഹര്‍ത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞ ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലും ബസ് തടഞ്ഞ സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ കടകള്‍ അടപ്പിക്കാനും ശ്രമമുണ്ടായി. പാലക്കാടും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഏപ്രില്‍ രണ്ടിനായിരുന്നു രാജ്യത്തെ വിവിധ ദലിത് സംഘടനകള്‍ ഭാരത് ബന്ദ് നടത്തിയത്. ബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലായിരുന്നു 12 പേരുടെ ജീവന്‍ പൊലിഞ്ഞത്. പട്ടികജാതിവര്‍ഗ (സംരക്ഷണ നിയമം) നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രതിഷേധിച്ചായിരുന്നു ഭാരത് ബന്ദ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top