Home app

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം തികയുന്നു. 26 വര്‍ഷം തികയുമ്പോഴും കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല എന്നതാണ് വാസ്തവം. ലോക്കല്‍ പൊലീസും, ക്രൈബ്രാഞ്ചും, സിബിഐയും മാറിമാറി അന്വേഷിച്ചിട്ടും കേസന്വേഷണം പൂര്‍ത്തീകരിക്കാനായിട്ടില്ല.

1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദൂരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് 1992 ഏപ്രില്‍ 14ന് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചോദ്യംചെയ്ത് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി നിര്‍ദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുകയും ചെയ്തു.

കേസില്‍ വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പൂതൃക്കയില്‍ സിസ്റ്റര്‍ സെഫി, എന്നിവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.പിന്നീട് ഒന്നും, മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരിനും, സിസ്റ്റര്‍ സെഫിക്കും കൊലപാതകത്തില്‍ വ്യക്തമായ പങ്ക് ഉള്ളതായി കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ ഈ മാസം 28ന് കേസിന്റെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം. ഫാ പൂതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. വിചാരണ നടത്താതെ തന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫാ. കോട്ടൂരും, സിസ്റ്റര്‍ സെഫിയും നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് പ്രതികളോട് സിബിഐ കോടതിയില്‍ ഹാജരായി വിചാരണ നേരിടുവാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

നാര്‍ക്കോ അനാലിസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടും കേസ് നീണ്ട് പോകുന്ന സ്ഥിതിയാണുള്ളത്. കേസിലെ വിചാരണ നടപടികള്‍ നാളെ തുടങ്ങാനിരിക്കെ പ്രതികള്‍ക്ക് എന്ത് ശിക്ഷ ലഭിക്കുമെന്നാണിനിയറിയേണ്ടത്. അത്യന്തം നാടകതീയതകള്‍ നിറഞ്ഞ കേസ് ഇത്രയേറെ വര്‍ഷം പിന്നിട്ടിട്ടും തേച്ചുമാച്ചുകളയപ്പെട്ടിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. നമ്മുടെ നീതിപീഠം ഒരു കുറ്റവാളിയെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. അഭയയ്ക്ക് നീതി കിട്ടും. അന്തിമ വിധിക്കായി അല്‍പ്പം കൂടി കാത്തിരിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top