തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാംപ്രതി ഫാദർ തോമസ് കോട്ടൂരിനു ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ. 5 ലക്ഷം രൂപ വീതം പിഴയും രണ്ടുപേർക്കും വിധിച്ചിട്ടുണ്ട്. ഫാദർ തോമസ് കോട്ടൂർ മഠത്തിൽ അതിക്രമിച്ചു കടന്നതിന് 100000 രൂപ കൂടി അധികം പിഴയടയ്ക്കണം.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൊലക്കുറ്റം തെളിഞ്ഞെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ മഠത്തില്‍ അതിക്രമിച്ച് കയറി കുറ്റകൃത്യം ചെയ്തുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഫാദര്‍ തോമസ് കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും പ്രായാധിക്യവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമായിരുന്നു പ്രതിഭാഗം പ്രോസിക്യൂഷന്റെ വാദം.
കൊലക്കുറ്റം തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് രണ്ടു പ്രതികൾക്കുമെതിരെ തെളിഞ്ഞിരിക്കുന്നത്. പ്രതികൾ തമ്മിലുള്ള ശാരീരിക ബന്ധം സിസ്റ്റർ അഭയ നേരിട്ട് കണ്ടതിനെ തുടർന്നാണ് കൊലപാതകം എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇരുവരും ചേർന്ന് അഭയയെ തലക്കടിച്ച് കൊന്നു കിണറ്റിലിട്ടു എന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
കോൺവെന്റിൽ അതിക്രമിച്ചു കടന്നു എന്ന കുറ്റം കൂടി തോമസ് കോട്ടൂരിനെതിരെ ഉണ്ട്. 28 വർഷം നീണ്ട നടപടികൾക്കു ഒടുവിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ കണ്ടെത്തിയത്.
അടക്കാ രാജു എന്ന ദൃക്സാക്ഷിയാണ് കേസിലെ വഴിത്തിരിവ്. കോൺവെന്റിൽ മോഷണത്തിന് എത്തിയതായിരുന്നു അടക്ക രാജു. തനിക്ക് അനുകൂലമായ പ്രചാരണം നടത്താൻ ഫാദർ കോട്ടൂർ സമീപിച്ച പൊതുപ്രവർത്തകൻ കളർകോട് വേണുഗോപാലിന്റെ മൊഴിയും നിർണായകമായി.
സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കോർത്തിണക്കിയാണ് സിബിഐ പ്രതികളെ കുടുക്കിയത്. 1992 മാർച്ച് 27നാണ് കോട്ടയം പയസ് കോൺവെന്റിലെ കിണറ്റിൽ അഭയയുടെ മൃതദേഹം കണ്ടെത്തിയത്.