വയല്‍ക്കിളികളുടെ സമര തീഷ്ണത വര്‍ധിക്കുകയാണ്. കേരളം കീഴാറ്റൂരിലേക്കെന്ന പേരില്‍ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ കീഴാറ്റൂരിലേക്കെത്തിക്കുന്ന പുതിയൊരു ഘട്ടത്തിലേക്കാണ് സമരം എത്തി നില്‍ക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും സമരത്തില്‍
പങ്കെടുക്കും.
‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന മാര്‍ച്ചില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണു വയല്‍ക്കിളികള്‍ പറയുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്നവര്‍ തളിപ്പറമ്പില്‍ കേന്ദ്രീകരിച്ചു ടൗണ്‍ സ്‌ക്വയര്‍ പരിസരത്തുനിന്ന് ഉച്ചയ്ക്കു രണ്ടു മണിയോടെ കീഴാറ്റൂരിലേക്കു മാര്‍ച്ച് തുടങ്ങും. കീഴാറ്റൂര്‍ വയലിലെത്തി സമരപ്പന്തല്‍ പുനഃസ്ഥാപിച്ചശേഷം പൊതുയോഗവുമുണ്ടാവും. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. മധ്യപ്രദേശിലെ മലയാളി സാമൂഹിക പ്രവര്‍ത്തക ദയാ ബായ്, കര്‍ണാടകയിലെ കര്‍ഷക സമര നേതാവ് അനുസൂയാമ്മ, പ്രഫ. സാറാ ജോസഫ്, കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍, പി.സി. ജോര്‍ജ് എംഎല്‍എ, സുരേഷ് ഗോപി എംപി, കെ.കെ. രമ, ഗ്രോ വാസു, എവൈവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സുബൈര്‍, എം. ഗീതാനന്ദന്‍, മാഗ്ലിന്‍ പീറ്റര്‍, ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ദേശീയ പാതാ വികസനം നീര്‍ത്തടങ്ങളെ ഇല്ലാതാക്കിക്കൊണ്ടാവരുത് എന്ന ആവശ്യമുയര്‍ത്തിയാണ് വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ സമരം നടത്തുന്നത്. ഇത്രയും നാള്‍ സമരത്തെ തള്ളിപ്പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ എന്നാല്‍ ഇന്നലെ , ആകാശപ്പാത (എലവേറ്റഡ് ഹൈവേ ) നിര്‍മിക്കുന്നതിന്റെ സാധ്യതയാരാഞ്ഞ് കേന്ദ്ര സര്‍ക്കാറിന് കത്തെഴുതിയിരുന്നു. എന്നാല്‍ ആകാശപ്പാത വേണ്ടെന്നാണ് വയല്‍ക്കിളികള്‍ പറയുന്നത്. വയല്‍ക്കിളികളുടെ വയല്‍ കാവല്‍ സമരത്തിന് പ്രതി സമരമെന്ന രീതിയില്‍ പ്രാദേശിക പാര്‍ടി നേതൃത്വം നാടു കാക്കല്‍ സമരം നടത്തുന്നുണ്ട്.
കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപ്പാസ് റോഡിനെ അനുകൂലിക്കുന്നവരെന്നും പ്രതികൂലിക്കുന്നവരെന്നുമായി രാഷ്ട്രീയ കേരളത്തെ രണ്ടായി പകുത്തിരിക്കുകയാണ് ഇന്ന് കീഴാറ്റൂര്‍. എന്തുവില കൊടുത്തും കീഴാറ്റൂരിലൂടെ ദേശീയ പാത നിര്‍മിക്കും എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറും സിപിഎമ്മും കൈക്കൊള്ളുമ്പോള്‍ കോണ്‍ഗ്രസും ലീഗും ബിജെപിയുമുള്‍പ്പെടുള്ളവര്‍ വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്.