തീവ്ര രാഷ്ടീയഭാവങ്ങളെ ചെറുകഥകളിലേക്ക് സന്നിവേശിപ്പിച്ച എഴുത്തുകാരനാണ് എം സുകുമാരന്‍. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ക്കും ശേഷക്രിയയ്ക്കും മഷി ചേര്‍ത്ത തൂലികയാണ് ആ വാക്കുകളെ അന്വര്‍ഥമാക്കും വിധം ഇന്നലെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിശ്ചലമായത്. രാഷ്ട്രീയ നിലപാടിന്റെ പേരില്‍ രാഷ്ട്രപതി നേരിട്ട് ഇടപെട്ട് പിരിച്ചുവിട്ട ആദ്യത്തെ കേന്ദ്ര സര്‍ക്കാര്‍ജീവനക്കാരനാണ് സുകുമാരന്‍.
ഉദയം കാണാന്‍ കാത്തിരുന്നവര്‍ എന്ന കഥ എഴുതിയതിനാല്‍ അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് നിരീക്ഷണത്തിലായിരുന്നു. 1943ല്‍ പാലക്കാട് ചിറ്റൂരിലാണ് ജനനം. പിതാവ് നാരായണ മന്നാടിയാര്‍. മാതാവ്: മീനാക്ഷിയമ്മ. 1963 മുതല്‍ തിരുവനന്തപുരം അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ ക്ലര്‍ക്കായിരുന്നു. 1974ല്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടു.
‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍’ക്ക് 1976ലും ‘ജനിതക’ത്തിന് 1997ലും സമഗ്ര സംഭാവനക്ക് 2004ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. സംഘഗാനം, കഴകം, ശേഷക്രിയ, മാര്‍ഗം തുടങ്ങിയ സിനിമകളുടെ കഥ സുകുമാരന്റേത്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവന്തപുരം ശാന്തികവാടത്തില്‍ നടക്കും. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.