കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നതാണ് മലയാളികളിപ്പോള്‍ ആശങ്കയോടെ നോക്കികാണുന്നത്. സംസഥാനത്ത് പലയിടങ്ങളിലും സമാനമായ സംഭവം നടന്നിട്ടുണ്ടെങ്കിലും പിന്നിലാരാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍ നാട്ടുകാരുടെ സംശയമുനയില്‍ ആക്രമിക്കപ്പെടുന്നവരാകട്ടെ അന്യസംസ്ഥാനക്കാരായ ആളുകളാണ്. രൂപത്തിലും വേഷത്തിലും പന്തിക്കേട് തോന്നിയാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് നാട്ടുകാര്‍ തന്നെ തീരുമാനിക്കും. പിന്നെ ഒറ്റയ്ക്കും കൂട്ടം ചേര്‍ന്നും അയാളെ മര്‍ദ്ദിച്ച് അവശരാക്കും. യാഥാര്‍ത്ഥ്യമെന്തെന്ന് തിരക്കുക പോലും ചെയ്യാന്‍ ആരും ശ്രമിക്കാറില്ല. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങളും ഇത്തരത്തില്‍ ഒന്നുമറിയാത്ത അന്യസംസ്ഥാനക്കാരെ ആക്രമിക്കുന്നതിന് കാരണമായിട്ടുണ്ട്.
കുട്ടികളെ തട്ടികൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് ട്രാന്‍സ്‌ജെന്‍ഡറിനെപ്പാലും ആക്രമിച്ച സംഭവം കഴിഞ്ഞദിവസം കേരളത്തിലുണ്ടായി. ഒരു മണിക്കൂറോളം നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ഇവരെ മര്‍ദിച്ചു. പൊതുവഴിയില്‍ വച്ച് വസ്ത്രങ്ങള്‍ വലിച്ച് അപമാനിക്കുകയും ചെയ്തു. സംശയാസ്പദമായ രീതിയില്‍ ആരെക്കണ്ടാലും മര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ കേരളത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നാണ് മുന്‍ ഡിജിപി ജേക്കബ് പുന്നുസിന്റെ അഭിപ്രായത്തില്‍ നി്ന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. 5 വര്‍ഷം കൊണ്ട് കേരളത്തില്‍ നിന്നും 7200 കുട്ടികളെ കാണാതായിട്ടുണ്ടെന്നും ഇതില്‍ 7100 പേര്‍ തിരികെ വന്നിട്ടുള്ളതായും അദ്ദേഹം പറയുന്നു.കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിലും അധികം തനിയെ വീടുവിട്ടുപോകുന്ന കുട്ടികളുടെ എണ്ണമാണ് വര്‍ദ്ധിച്ചിരിക്കുന്നതെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഇവരില്‍ എറെയും തിരികെ വന്നിട്ടുള്ളവരുമാണ്.