പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ ഇന്ന് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും രണ്ട് ദിവസത്തെ വിശദമായ വാദം കേട്ട ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍ കുമാര്‍ കേസ് ഇന്ന് വിധി പറയാനായി മാറ്റിയത്. പ്രതി അമിറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 3 നാണ് കേസില്‍ വിചാരണ തുടങ്ങിയത്.
ദലിത് പീഡനം, കൊലപാതകം അടക്കം 17 വകുപ്പുകളാണ് അന്വേഷണ സംഘം പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയിരുന്നത്. ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച അമിറുള്‍ ഇസ്ലാമിന്റെ ഉമിനീര്‍, കത്തിയില്‍നിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ തെളിവുകളെല്ലാം അംഗീകരിച്ച കോടതി പൊലീസ് നിഗമനങ്ങളെ കോടതി ശരിവെക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായി ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ തെളിയിച്ച കേസ് കൂടിയായിരിക്കും ജിഷ വധക്കേസ്.
74 ദിവസത്തോളം നീണ്ട വിചാരണയില്‍ 100 ഓളം സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി 5 പേരെയും വിസ്തരിച്ചു.291 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.കഴിഞ്ഞ മാസം 21നാണ് കേസില്‍ അന്തിമ വാദം തുടങ്ങിയത്.
അസം സ്വദേശി അമീറുള്‍ ഇസ്ലാമാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 16ന് ഇയാളെ കാഞ്ചീപുരത്തു നിന്ന് പോലീസ് പിടികൂടി. ചോദ്യം ചെയ്യലും തെളിവെടുപ്പും ഉള്‍പ്പടെ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കിയ പോലീസ് സെപ്റ്റംബര്‍ 17ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2016 ഏപ്രില്‍ 28 നായിരുന്നു പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഇരവിച്ചിറ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ വെച്ച് നിയമവിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.