ഇളയദളപതി വിജയിയുടെ പുതിയ ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി തമിഴ്നാട് സംസ്ഥാന ഘടകം രംഗത്ത്. ചിത്രത്തില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് ചിത്രത്തില്‍ നിന്നും നീക്കണമെന്നുമാണ് ആവശ്യം. സിനിമയില്‍ ജി.എസ്.ടിയെയും ,ഡിജിറ്റല്‍ ഇന്ത്യയെയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാവുന്നുണ്ട്. ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ട്. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിപ്പിച്ചത്.
ബി.ജെ.പി തമിഴ്നാട് സംസ്ഥാന നേതാവ് തമിഴരസി സൗന്ദര്‍രാജന്‍ ആണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് ഈ സിനിമയിലൂടെ ചെയ്യുന്നതെന്ന് തമിഴരസിയുടെ ആരോപിച്ചു. എന്നാല്‍ സിനിമ കണ്ടതിന് ശേഷമല്ല നേതാവിന്റെ ഈ ആരോപണമെന്നതാണ് രസകരമായ വസ്തുത.
‘ഞാന്‍ സിനിമ കണ്ടിട്ടില്ല. എന്നാല്‍ ധാരാളം ഘടനാപരമായ തെറ്റുകള്‍ ഈ സിനിമയില്‍ സംഭവിച്ചിട്ടുണ്ട് എന്നായിരുന്നു കണ്ടവരെല്ലാം പറഞ്ഞത്. ഈ സിനിമ കണ്ടവരെല്ലാം ജിഎസ്ടിയെക്കുറിച്ച് തെറ്റായ വിവരം ജനങ്ങളിലെത്തുമെന്ന് അഭിപ്രായപ്പടുന്നു.” തമിഴരസി പറയുന്നു.
സമകാലിന ഇന്ത്യയിലേ വിവിധ പ്രശ്‌നങ്ങളില്‍ മെര്‍സല്‍ സിനിമ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. 7% ജി.എസ്.ടി ഉള്ള സിഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗൊര്ഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ഇന്ത്യ കാമ്പയിനെ കളിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്.