Home app

സോളാര്‍ കേസ് ; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു. അന്വേഷണ കമ്മീഷനായ ജസ്റ്റിസ് ശിവരാജന്‍ തൈക്കാട് ഗസ്റ്റ്ഹൗസിലെത്തി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി. കമ്മീഷന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 2013 ഒക്ടോബര്‍ 23 നാണ് ജസ്റ്റിസ് ശിവരാജനെ സോളാര്‍കേസില്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. 2006 മുതലുള്ള കേസുകള്‍ അന്വേഷിക്കാനായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സോളാറുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കാനായിരുന്നു കമ്മീഷനോട് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

2015 ജനുവരി 12 ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. രണ്ടുവര്‍ഷവും ഒരു മാസവും നീണ്ട കാലയളവിനുള്ളില്‍ 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകള്‍ കമ്മീഷന്‍ രേഖപ്പെടുത്തി. ഏപ്രില്‍ ആദ്യംവരെ വാദം നീണ്ടു. ഡിജിറ്റല്‍ വീഡിയോ, ഓഡിയോ രേഖകളുമടക്കം നിരവധി തെളിവുകള്‍ കമ്മീഷനില്‍ ഹാജരാക്കി. 2013 ജൂണ്‍ രണ്ടിന് സരിതയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പും ശേഷവും പ്രമുഖരുമായി നടത്തിയ ഫോണ്‍വിളികളുടെ രേഖകള്‍ കമ്മീഷനു ലഭിച്ച പ്രധാന തെളിവില്‍പ്പെടുന്നു.

കെഎസ്ഇബിഇഎ വാര്‍ഷികയോഗത്തില്‍ സരിതയും മുന്‍മന്ത്രി ആര്യാടനും വേദി പങ്കിടുന്നതിന്റെ വീഡിയോ പകര്‍പ്പ്, തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍, സലീംരാജ്, വാസുദേവശര്‍മ എന്നിവരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖ, പൊലീസ് കസ്റ്റഡിയിലിരിക്കെ സരിതയെഴുതിയ കത്ത്, എറണാകുളം എസിജെഎം കോടതിയില്‍ നല്‍കിയ മൊഴി എന്നിവയും പ്രധാന തെളിവുകളാണ്.

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളില്‍ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷന്‍ മൊഴിയെടുത്തു. ഉമ്മന്‍ ചാണ്ടിയെ രണ്ട് തവണയാണ് കമ്മീഷന്‍ വിസ്തരിച്ചത്. ആദ്യതവണ നീണ്ട 14 മണിക്കൂറാണ് ഉമ്മന്‍ ചാണ്ടി കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. ഇക്കാലയളവിനിടയില്‍ അഞ്ച് തവണയാണ് സര്‍ക്കാരുകള്‍ കമ്മീഷന്റെ കാലാവധി നീട്ടി നല്‍കിയത്. നാല് വര്‍ഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കമ്മീഷന്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന രാഷ്ട്രീയം തന്നെ കലുഷിതമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായത്. സരിത എസ് നായരുടെ നേതൃത്വത്തില്‍ നടന്ന സോളാര്‍ പവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top