14 മാസമായി സൗദി അറേബ്യയില്‍ അടിമയായി ജോലി ചെയ്യേണ്ടി വന്ന കര്‍ണാടക സ്വദേശിനി ജസിന്ത മെന്‍ഡോങ്കയെ മോചിപ്പിച്ചു. താന്‍ മൃഗത്തിന് സമാനമായി പീഡിപ്പിക്കപ്പെട്ടെന്ന് 42കാരിയായ ജസിന്ത വെളിപ്പെടുത്തി.
ഖത്തറില്‍ നല്ല ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മുംബൈയിലെ ഒരു റിക്രൂട്ടിങ് ഏജന്‍സിയാണ് തന്നെ വിദേശത്തേയ്ക്ക് കൊണ്ട് പോയത്. എന്നാല്‍ ആദ്യം തന്നെ ദുബായിലേക്കാണ് കൊണ്ടു പോയതെന്നും അവിടെ നിന്ന് പിന്നീട് സൗദിയിലേയ്ക്ക് തന്നെ അയക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. സൗദിയിലെ യാന്‍ബു മേഖലയിലെ ഒരു വീട്ടില്‍ കഴിഞ്ഞ 14 മാസമായി അടിമയെ പോലെ ജോലികള്‍ ചെയ്തു വരികയായിരുന്നെന്നും ജസിന്ത പറഞ്ഞു.
യാന്‍ബുവില്‍ തനിക്ക് വളരെ വലിയ ദുരനുഭവമാണ് ഉണ്ടായത്. അവിടെ വീട്ടുടമയുടെ അമ്മയ്ക്കും മൂന്ന് ഭാര്യമാര്‍ക്കും അവരുടെ കുട്ടികള്‍ക്കും വേണ്ടി മാറി മാറി തനിക്ക് ജോലി നോക്കേണ്ടി വന്നു. കുട്ടികള്‍ തന്നെ ഗദ്ദാമ(അടിമ) എന്നാണ് വിളിച്ചിരുന്നതെന്നും ജസിന്ത പറയുന്നു. നാലുമതിലുകള്‍ക്കുള്ളില്‍ മാത്രമായിരുന്നു അവരുടെ ജീവിതം. ഒരിക്കല്‍പോലും അവര്‍ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തി.
2016 നവംബറില്‍ ജസിന്ത രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടിയിലായ അവരെ വീണ്ടും വീട്ടുടമയുടെ അടുത്ത് പോലീസ് എത്തിച്ചു പക്ഷെ, അതിന്റെ പേരില്‍ അന്ന് വളരെയേറെ പീഡനം അനുഭവിക്കേണ്ടി വന്നെന്നും ജസിന്ത പറയുന്നു. വെള്ളംപോലും നല്‍കാതെ ക്രുരമായി പീഡിപ്പിച്ചു എന്നാണ് ജസിന്ത പറഞ്ഞത്.
ഈ വര്‍ഷം ഏപ്രിലില്‍ ഉഡുപ്പിയിലെ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സൗദിയിലെ എന്‍ആര്‍ഐ ഫോറവുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ജസിന്തയ്ക്ക് രക്ഷപ്പെടാനായത്. തന്നെ ചതിയില്‍പ്പെടുത്തിയ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജസിന്ത അധികൃതരോട് ആവശ്യപ്പെട്ടു.