Home app

നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി പറയുന്ന പുതിയ ഇന്ത്യയെന്ന് രാഹുല്‍ ഗാന്ധി

നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി പറയുന്ന പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമരാഹിത്യവും അഹിംസയുമാണ് ഇന്ത്യന്‍ ജനതയെ ഒന്നിച്ച് നിര്‍ത്തുന്നത്. മനുഷ്യ ചരിത്രത്തില്‍ ഇന്ത്യയല്ലാതെ മറ്റൊരു ജനാധിപത്യ രാജ്യത്തിനും ഇത്രയധികം പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞിട്ടില്ല. ഓര്‍ക്കുക ഇതെല്ലാം നടന്നത് അഹിംസാ മാര്‍ഗത്തിലൂടെ തന്നെയാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍.

സംഘര്‍ഷം ഇന്ത്യയുടെ മുഖ്യധാരയിലേക്കു വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി. ഇതു തീര്‍ത്തും അപകടകരമായ പ്രവണതയാണ്. സംഘര്‍ഷത്തിന്റെ ഫലമായി മുത്തശ്ശിയെയും പിതാവിനെയും നഷ്ടമായ ആളാണു ഞാന്‍. അക്രമത്തിന്റെ അപകടങ്ങള്‍ എനിക്കു മനസിലായില്ലെങ്കില്‍ വേറെ ആര്‍ക്ക് അതു മനസ്സിലാക്കാനാകും? അഹിംസ എന്ന ആശയം വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. മനുഷ്യകുലത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്ന പ്രധാന ആശയം അഹിംസയാണെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോടായി രാഹുല്‍ പറഞ്ഞു.

ധ്രുവീകരണ രാഷ്ട്രീയം വളരെ അപകടം പിടിച്ച ഒന്നാണ്. വിദ്വേഷം, കോപം, ഹിംസ എന്നിവയ്ക്കെല്ലാം നമ്മെ വേരോടെ പിഴുതെറിയാന്‍ സാധിക്കും. സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ കൊല്ലപ്പെടുന്നു. ബീഫ് കൊണ്ടുപോകുന്നതിന്റെ പേരില്‍ പൗരന്‍മാര്‍ മര്‍ദ്ദനത്തിന് ഇരയാവുകയും ദലിത് വിഭാഗക്കാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ബീഫ് കഴിക്കുന്നതിന്റെ പേരില്‍ മുസ്ലിങ്ങളും വധിക്കപ്പെടുന്നു. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചകളാണെന്നും രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഭരണകാലത്ത് വളരെ സുതാര്യമായിരുന്ന വിവരാവകാശ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച പ്രഭാഷകനാണെന്നു തുറന്നു സമ്മതിക്കാനും രാഹുല്‍ മനസ്സു കാട്ടി. എന്റെ കൂടി പ്രധാനമന്ത്രിയാണ് അദ്ദേഹം. മികച്ച പ്രഭാഷകനായ അദ്ദേഹത്തിന് ആശയങ്ങള്‍ ഏറ്റവും കൃത്യമായി ശ്രോതാക്കളില്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍, ഭരണം സുതാര്യമാക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിനു വീഴ്ച സംഭവിക്കുന്നുമുണ്ട് രാഹുല്‍ പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെക്കുറിച്ചും രാഹുല്‍ മനസ്സു തുറന്നു. ഇന്ത്യയുടെ ഭൂരിഭാഗവും ഇത്തരത്തില്‍ തന്നെയാണു ഭരിക്കപ്പെടുന്നതെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഒരു പൊതു രീതിയാണിത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തന്നെ ഇത്തരം കുടുംബാധിപത്യം ഒരു പ്രശ്നമാണ്. അഖിലേഷ് യാദവ്, എ.കെ. സ്റ്റാലിന്‍, നടന്‍ അഭിഷേക് ബച്ചന്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ പിന്തുടര്‍ച്ചക്കാരായി എത്തിയവരാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എന്നെ മാത്രം ലക്ഷ്യമിടുന്നതില്‍ കാര്യമില്ല രാഹുല്‍ പറഞ്ഞു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനും താന്‍ തയാറാണെന്നു രാഹുല്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top