അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച് മൂന്നുമാസം പിന്നിട്ടിട്ടും എസ്ബിഐയില്‍ ശാഖാലയനം തുടരുന്നു. എസ്ബിഐ-അസോസിയേറ്റ് ബാങ്ക് ലയനത്തിന്റെ ഭാഗമായി മൂന്നൂറിലേറെ ശാഖകള്‍ നിര്‍ത്തലാക്കിയ അധികൃതര്‍ ഉടന്‍തന്നെ കേരളത്തില്‍ 178 ശാഖകള്‍കൂടി പൂട്ടും. ശാഖകള്‍ തമ്മില്‍ ലയിപ്പിക്കല്‍ എന്ന പേരിലാണ് ഇത്. ഇതുപ്രകാരം തിരുവനന്തപുരത്ത് രണ്ടു ശാഖകളും പാലക്കാട് ആറു ശാഖകളും ഉടന്‍ ലയിപ്പിക്കും.
മൂന്നുമാസംകൊണ്ട് നാല് സംസ്ഥാനങ്ങളിലായി ഇതിനകം 578 ശാഖകള്‍ പൂട്ടി. ഇതില്‍ കൂടുതലൂം കര്‍ണാടകയിലാണ്. രാജസ്ഥാന്‍, പഞ്ചാബ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നൂറിലേറെ ശാഖകളാണ് ലയിപ്പിച്ചു. കേരളത്തില്‍ ലയനനടപടികള്‍ വൈകിയത് യൂണിയനുകളുടെ പ്രക്ഷോഭം ഭയന്നാണ്.
പൂട്ടുന്ന ശാഖയിലെ സേവനങ്ങള്‍കൂടി ലയിപ്പിക്കുന്ന ശാഖയിലേക്ക് കൈമാറും. അധികമായി വരുന്ന ജീവനക്കാരെ തല്‍ക്കാലം പുനര്‍ വിന്യസിക്കുമെങ്കിലും അധികം താമസിയാതെ നിര്‍ബന്ധിത വിആര്‍എസും നിയമനനിരോധവും നടപ്പാക്കുമെന്നാണ് ജീവനക്കാര്‍ ആശങ്കപ്പെടുന്നത്.
എസ്ബിഐ ലയനശേഷം 10,000 രൂപയ്ക്ക് താഴെയുള്ള സ്വര്‍ണപ്പണയ വായ്പ നിര്‍ത്തലാക്കി. സേവനനിരക്കുകള്‍ ഗണ്യമായി കൂട്ടി. മൂന്നു മാസങ്ങള്‍കൊണ്ട് മിനിമം ബാലന്‍സില്ലാത്ത അക്കൌണ്ടുകളില്‍നിന്ന് എസ്ബിഐ സേവനനിരക്കിനത്തില്‍ 250 കോടി രൂപ ഈടാക്കി. ഒരു കോടി രൂപയ്ക്ക് താഴെ തുകയുള്ള സേവിങ്‌സ് ബാങ്ക് അക്കൌണ്ടിലെ പലിശ അരശതമാനം കുറച്ചു. സ്റ്റേറ്റ് ബാങ്ക് അക്കൌണ്ടിലൂടെ ശമ്പളം ലഭിച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാരും പൊറുതിമുട്ടുകയാണ്. ലയനത്തിനുമുമ്പോ ലയനം നടന്നയുടനെയോ ബാങ്കിങ് സേവനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വേണ്ടത്ര നടത്തിയില്ലെന്ന് എസ്ബിഐ ഓഫീസര്‍മാര്‍ സമ്മതിക്കുന്നുമുണ്ട്.