Home app

തോമസ് ചാണ്ടിയേയും പിവി അന്‍വറിനേയും പിന്തുണച്ച് മുഖ്യമന്ത്രി

ആരോപണവിധേയരായ മന്ത്രി തോമസ് ചാണ്ടി, നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ എന്നിവരെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരും അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. പിവി അന്‍വറിന്റെ തീംപാര്‍ക്കിന് അനുമതിയില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇരുവര്‍ക്കും എതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. റിസോര്‍ട്ടിനായി തോമസ് ചാണ്ടി കായല്‍ കൈയേറിയിട്ടില്ല. പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും തടയാന്‍ മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞു.

പിജെ കുര്യനും കെഇ ഇസ്മയിലുമാണ് തോമസ് ചാണ്ടിയുടെ ലെയ്ക്ക് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണത്തിന് ഫണ്ട് നല്‍കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്

ഇപി ജയരാജന് ലഭിക്കാത്ത നീതി തോമസ് ചാണ്ടിക്ക് എന്തിനാണ് ലഭ്യമാക്കുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് ബല്‍റാം ചോദിച്ചു. സര്‍ക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമാണ് നില്‍ക്കുന്നത്. തോമസ് ചാണ്ടി രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി പൊതുതാത്പര്യം ബലികഴിക്കുകയാണ്. ചില ഉന്നതോദ്യോഗസ്ഥര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ്. ബല്‍റാം കുറ്റപ്പെടുത്തി.

അതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. നോട്ടീസില്‍ ഒന്നിലധികം വിഷയം ഒന്നിച്ച് പ്രതിപാദിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ ഭൂമി കൈയേറ്റമെന്ന് വിഷയമാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ഒരു സെന്റ് ഭൂമി കൈയേറിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും രാജിവെച്ച് വീട്ടില്‍പോയിരിക്കാം. 180 കോടിയുടെ നിക്ഷേപമുള്ള പദ്ധതിയാണ് ലെയ്ക്ക് പാലസ്. ഹോട്ടല്‍ മുറിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഈ ആരോപണങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. 50 കോടി നഷ്ടത്തിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. എന്നാലും എല്ലാമാസവും ഒന്നാം തീയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നുണ്ട്- മന്ത്രി പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ പിവി അന്‍വര്‍ എംഎല്‍എയും നിഷേധിച്ചു. തന്നെ വ്യക്തിഹത്യ നടത്താനും വേട്ടയാടാനും ചിലര്‍ നിരന്തരം ശ്രമിക്കുകയാണെന്ന് അന്‍വര്‍പറഞ്ഞു. ആര്യാടന്‍ മുഹമ്മദിന്റെ ബിനാമിയാണ് തനിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

അതേസമയം, തോമസ് ചാണ്ടിയുടെ വിവാദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകള്‍ കാണാതായിട്ടുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ നിന്നും 32 ഫയലുകളാണ് കാണാതായിരിക്കുന്നത്. കായല്‍ കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഫയലുകള്‍ നഷ്ടപ്പെട്ടവിവരം അറിയുന്നത്. കൈയേറ്റത്തെ കുറിച്ച് കണ്ടെത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടില്‍ പരിശോധന തുടങ്ങിയതിന് ശേഷമാണ് ഫയലുകള്‍ കാണാതായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top