Home app

ഭീമമായ ഫീസ് ഈടാക്കാന്‍ സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു ; രമേശ് ചെന്നിത്തല

സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചതിനാലാണ് എം.ബി.ബി.എസിന് അതിഭീമമായ ഫീസ് ഈടാക്കാന്‍ അനുവദിച്ചു കൊണ്ട് സുപ്രിംകോടതിയില്‍ നിന്ന് വിധി വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ തോറ്റു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ വിധി വന്നതോടെ കേരളത്തിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

11 ലക്ഷം രൂപ ഫീസ് പാവപ്പെട്ടവര്‍ക്കോ സാധാരണക്കാര്‍ക്കോ താങ്ങാന്‍ കഴിയുന്നതല്ല. സ്വാശ്രയ മെഡിക്കല്‍ പഠന രംഗത്ത് നിന്ന് അവര്‍ പൂര്‍ണ്ണമായി പുറത്തായി. വന്‍ പണച്ചാക്കുകള്‍ക്ക് മാത്രമായി സ്വാശ്രയ പഠനം ചുരുങ്ങിയിരിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കി വച്ചതിന് കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് മാപ്പു നല്‍കില്ല. കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ ആറേകാല്‍ ലക്ഷമാണ് മെഡിക്കല്‍ ഫീസ്. അപ്പോഴാണ് ഇവിടെ വന്‍ കൊള്ളയ്ക്ക് സര്‍ക്കാര്‍ വഴി വച്ചു കൊടുത്തത്. രമേശ് ചെന്നിത്തല വ്യക്തമാക്കി.

തുടക്കം മുതല്‍ സ്വാശ്രയ പ്രവേശന രംഗത്ത് കൂട്ടക്കുഴപ്പമുണ്ടാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. അവധാനതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ല. വിചിത്രമായ തീരുമാനങ്ങളും ഉത്തരവുകളുമാണ് ഓരോ സമയത്തുമുണ്ടായത്. കൃത്യസമയത്ത് തീരുമാനമെടുക്കാതെ എല്ലാം നീട്ടിക്കൊണ്ടുപോയി വഷളാക്കി. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് വേണ്ടവിധം നടത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. മാനേജ്മെന്റുകളുടെ വാദത്തെ ഫലപ്രദമായി ഖണ്ഡിച്ചില്ല. ഇനിയെങ്കിലും സര്‍ക്കാര്‍ കള്ളക്കളി അവസാനിപ്പിക്കണം. രമേശ് ചെന്നിത്തല പറഞ്ഞു. കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണം സാധ്യമാവുകയാണെങ്കില്‍ അതുള്‍പ്പെടെയുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top