Home app

ദിലീപിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി വിശദമായി വാദം കേള്‍ക്കാനായി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ രേഖമൂലമുള്ള വിശദീകരണം വെള്ളിയാഴ്ച നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യം തേടി ഇത് രണ്ടാംതവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യതവണ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ച് ആണ് ഈ ഹര്‍ജിയും പരിഗണിച്ചത്. മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായി വിശദമായ ജാമ്യഹര്‍ജിയാണ് ദിലീപിന് വേണ്ടി നല്‍കിയത്.

ജൂണ്‍ 24നാണ് ദിലീപിന്റെ ആദ്യ ജാമ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. ഇതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യ ജാമ്യ ഹര്‍ജിയിന്മേല്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുയര്‍ന്നത് ദിലീപിന് തിരിച്ചടിയായി. ഇതിന് ശേഷം അഭിഭാഷകനായ രാംകുമാറില്‍ നിന്ന് വക്കാലത്ത് മാറ്റി. തുടര്‍ന്ന് മറ്റൊരു സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ളയ്ക്ക് വക്കാലത്തും നല്‍കി.

അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമുണ്ടെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ ദിലീപ് ആരോപിച്ചിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. അമ്മ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അത്. തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തിനെ കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപണം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ദിലീപ് ആരോപിക്കുന്നു.

ജയിലില്‍നിന്ന് പള്‍സര്‍ സുനി, നാദിര്‍ഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു. ഏപ്രില്‍ 10 നാണ് ബെഹ്‌റയെ വിളിച്ചത്. ഫോണ്‍ സംഭാഷണം അടക്കം ബെഹ്‌റയുടെ പേഴ്‌സണല്‍ വാട്‌സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച വിവരം മറച്ചുവച്ചുവെന്ന പൊലീസിന്റെ വാദം തളളിയിരിക്കുകയാണ് ദിലീപ്. പള്‍സര്‍ സുനി ഫോണ്‍ വിളിച്ച കാര്യം ദിലീപ് ദിവസങ്ങളോളം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ വാദം. രണ്ടാഴ്ചയ്ക്കു ശേഷമാണ് ദിലീപ് പരാതി നല്‍കിയതെന്നും പൊലീസ് ഉന്നയിച്ചിരുന്നു. പൊലീസിന്റെ ഈ വാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വെളിപ്പെടുത്തല്‍.

നടി ആക്രമിക്കപ്പെട്ടതിനുശേഷം എറണാകുളത്ത് നടന്ന സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ യോഗത്തില്‍ മഞ്ജു വാര്യര്‍ സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണമെന്ന് പറഞ്ഞിരുന്നു. ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ആരോപണമായി പ്രചരിക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നുവെന്നും ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top