ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ കേസ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഭോജ്പുരി നടിയുമായ സപ്ന ഗിൽ നൽകിയ പരാതിയിലാണ് താരത്തിനെതിരെ കേസ് എടുത്തത്. പൃഥ്വിയുടെ സുഹൃത്ത് സുരേന്ദ്ര യാദവിനെതിരെയും നടിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
അന്ധേരി മജിസ്ട്രേറ്റ് കോടതിയിലാണ് നടി പൃഥ്വിക്കെതിരെ കേസ് ഫയൽ ചെയ്തത്. പൃഥ്വിയും സുഹൃത്തും ചേർന്ന് പൊതു സ്ഥലത്തു വച്ച് അപമാനിച്ചെന്നും ശാരീരകമായി ആക്രമിച്ചെന്നും നെഞ്ചിൽ കൈവച്ച് പൃഥ്വി തള്ളിയെന്നും പരാതിയിൽ പറയുന്നു. ക്രിക്കറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിലുണ്ട്.
ലൈംഗികാതിക്രമം തെളിയിക്കുന്നതിന് മെഡിക്കൽ രേഖകളും പരാതിക്കൊപ്പം കോടതിയിൽ സമർപ്പിച്ചു. പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന എയർപോർട്ട് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെയും നടി പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 15നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. പൃഥ്വി ഷായുമായി സെൽഫിയെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. സപ്ന ഗില്ലും സുഹൃത്തുക്കളും ചേർന്ന് പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചതായും കാർ തല്ലിത്തകർത്തതായും കണ്ടെത്തി പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് സപ്നയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീടു ജാമ്യം നേടി ജയിൽ മോചിതയായി.