ദോഹ: ലോകകപ്പ് ഫുട്ബോൾ കിരീടത്തിൽ മെസ്സി മുത്തമിട്ടപ്പോൾ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയ്ക്ക് ആശംസ നേർന്ന് വിശ്വപൗരൻ എം.എ യൂസഫലിയും. ആവേശപ്പോരാട്ടമായ അർജന്റീന-ഫ്രാൻസ് ഫൈനൽ മത്സരം കാണാനാണ് ഖത്തർ ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായി ലുലു ഗ്രൂപ്പ് ചെയർമാൻ എത്തിയതും. ഫൈനലിൽ അർജന്റീനയുടെ പൈനാൽറ്റി ഷൂട്ടൗട്ടൗ വിജയവും കണ്ടാണ് വിജയിച്ച ടീമിന് ആശംസ നേർന്ന് അദ്ദേഹം മടങ്ങിയത്.
ലുസൈൽ സ്റ്റേഡിയത്തിൽ വി.വി.ഐ.പി നിരയിലാണ് ലുലുഗ്രൂപ്പ് ചെയർമാനും ലോകകപ്പ് വീക്ഷിച്ചത്. ഖത്തർ സർക്കാരിന്‍റെ ക്ഷണപ്രകാരമാണ് എം എ യൂസഫലി ലോകകപ്പ് ഫൈനല്‍ നേരില്‍ കാണാന്‍ സ്റ്റേഡിയത്തിൽ എത്തിചേർന്നത്. ലോകകപ്പ് സംഘാടനത്തിൽ തൻ്റെ നിർണായക റോൾ പൂർത്തിയാക്കിയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ അർജൻറീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം കണ്ടത്. ലോകകപ്പിലെ ഫുഡ്സേഫ്റ്റി പാർട്ണറാണ് ലുലുഗ്രൂപ്പ്. ലോകത്തിന്റെ എല്ലാ കോണിൽ നിന്നും എത്തുന്നവർക്ക് ഭക്ഷണം കൃത്യമായി ഒരുക്കുന്നതിനും ലഭ്യതയും ലുലു ഉറപ്പ് വരുത്തിയിരുന്നത് ഖത്തറിലെ ലുലുവിന്റെ 22 ഔട്ട്ലെറ്റുകളിലൂടെയായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും, വമ്പന്മാരിൽ മുൻനിരയിലുള്ള അർജന്റീനയും തമ്മിലുള്ള ആവേശപ്പോരാട്ടത്തിൽ ജയിക്കുന്ന ടീമിന്റെ ഫാനാണ് താനെന്ന് എം.എ യൂസഫലി പറഞ്ഞിരുന്നു. മത്സരം തുടങ്ങുന്നതിനു മുന്‍പേ തന്നെ ഇരു ടീമുകള്‍ക്കും ആശംസകള്‍ അറിയിച്ച ശേഷമായിരുന്നു അദ്ദേഹം ജയിക്കുന്നത് ആരാണോ അവർക്കൊപ്പമാണ് താനെന്ന് പ്രതികരിക്കുകയും ചെയ്തത്.
ഭാവിയിൽ ഇന്ത്യ കൂടി കളിക്കണം എന്നതാണ് ആഗ്രഹം. ഇതുവരെ നടന്ന ലോകകപ്പുകളിൽ ഏറ്റവും മികച്ച സംഘാടനം ഖത്തറിലായിരുന്നെന്ന് ഫിഫ പ്രസിഡന്റ് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഖത്തർ എന്ന രാജ്യം വളരെ ദീർഘവീക്ഷണത്തോടെയാണ് കാര്യങ്ങൾ വീക്ഷിച്ചത്. അതിനാൽ തന്നെയാണ് എല്ലാം വിജയകരമായി പര്യവസാനിച്ചതെന്നും എം.എ യൂസഫലി പറഞ്ഞു. എന്റെ നാട്ടിൽ വോളിബോളായിരുന്നു മെയിൻ, വോളിബോളിൽ ഒഫൻസും ഫുട്ബോളിൽ ഫോർവേഡുമായിരുന്നു തനിക്ക് ഇഷ്ടമെന്നും യൂസഫലി പറഞ്ഞു. ഫുട്ബോളിനെക്കാൾ ഞാൻ കളിച്ചിട്ടുള്ളത് വോളിബോളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ചെറുപ്പകാലത്ത് പപ്പൻ, പാവരട്ടി ആന്റണി, കുര്യാക്കോസ്, എന്നിവരൊക്കെയായിരുന്നു ഞങ്ങളുടെ ജനറേഷനിലെ വോളിബോൾ താരങ്ങളെന്നും ഫുട്ബോളിൽ വിക്ടർ മഞ്ഞിലയായിരുന്നു താരമെന്നും അദ്ദേഹം ഓർമിച്ചു.
കളിക്കളത്തിലെ മുപ്പത്തിരണ്ട് ടീമും നമ്മുടെ ടീം തന്നെയാണ് അവരുടെ ഫുഡിന്റെ കാര്യങ്ങളെല്ലാം നോക്കിയത് ഞങ്ങളാണ്. കഴിഞ്ഞ ദിവസം രാജകുടുംബാംഗങ്ങളായ നിരവധി അൽത്താനി ഷൈഖുമാരുമായി സംസാരിച്ചപ്പോൾ മലയാളികളുടെ ആവേശം അവിശ്വസനീയമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാനും ചെറുപ്പത്തിൽ നാട്ടിക ഫിഷറീസ് സ്കൂളിലും കാരാഞ്ചിറ സെന്റ് സേവ്യർ സ്കൂളിലും അഹമ്മദാബാദിലുമെല്ലാം ഫുട്ബോൾ കളിച്ചിരുന്ന ആളാണെന്നും യൂസഫലി വ്യക്തമാക്കി. ലാറ്റിനമേരിക്കയിലെ വലിയൊരു ടീമും യൂറോപ്പിലെ വലിയൊരു ടീമും ഏറ്റുമുട്ടുമ്പോൾ മനോഹരമായ ഫൈനലാകും സമ്മാനിക്കുക എന്നായിരുന്നു ഫൈനൽ മത്സരത്തിന് മുൻപ് അദ്ദേഹം പ്രതികരിച്ചത്.
എന്റെ സഹപ്രവർത്തകർ തന്നെ അർജന്റീന ഫ്രാൻസ് ആരാധകരുണ്ട്. ജയിക്കുന്ന ടീമിനൊപ്പമാണ് ഞാനെന്ന് പറയുന്നുള്ളെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് മറുപടി നൽകി. ഭാവിയിൽ ഇന്ത്യ കൂടി കളിക്കളത്തിൽ എത്തുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം മറുപടി നൽകി.
24 വർഷമായി ഖത്തറിനെ അറിയാം യൂറോപ്പിനെ വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഖത്തറിനുള്ളതെന്നും അദ്ദേഹം മറുപടി പറയുന്നു. ഫൈനലിൽ കളിച്ച പന്തിന്റെ മാതൃക, ട്രോഫിയുടെ മാതൃക, ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിന്റെ മാതൃക എന്നിവയും എം.എ യൂസഫലിക്ക് സമ്മാനമായി നൽകിയിരുന്നു.