കൊച്ചി: കേബിൾ സർവീസും ഇന്റർനെറ്റും തടസ്സപ്പെടുത്തുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) പ്രത്യക്ഷ സമരത്തിലേക്ക്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് ഈ വരുന്ന 28ന് തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.
പോസ്റ്റ് വാടകയിനത്തിൽ വൻ തുകയാണ് സംസ്ഥാനത്തെ കേബിൾ ഓപ്പറേറ്റർമാരിൽ നിന്ന് വൈദ്യുതി ബോർഡ് പിടിക്കുന്നത്. 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് വൈദ്യുതി പോസ്റ്റ് വാടകയിനത്തിൽ തങ്ങൾക്ക് ഗണ്യമായ ഇളവ് നൽകിയതെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് പറയുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വൈദ്യുതി ബോർഡ് യോഗം ചേർന്ന് ഇൻറർനെറ്റ് സർവീസിനു കൂടി അധിക നിരക്ക് നൽകണമെന്ന് സർക്കുലർ ഇറക്കി. ഒരേ ഫൈബർ കേബിൾ വഴിയാണ് കേബിൾ ടിവി സർവീസും ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഇൻറർനെറ്റു സർവീസും കേബിൾ ഓപ്പറേറ്റേഴ്സ് നൽകുന്നത്. നൂറു രൂപയിൽ കൂടാത്ത വാടക ഈടാക്കി സേവന ദാതാക്കൾക്ക് ഇൻറർനെറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വിട്ടു നൽകണമെന്നാണ് കേന്ദ്ര നിർദ്ദേശവും.
കേന്ദ്രസർക്കാരിൻറെ റൈറ്റ് ഓഫ് വേ നിയമപ്രകാരമുള്ള പോസ്റ്റ് വാടക കേരളത്തിലും പുനർനിശ്ചയിക്കുക എന്നീവയും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് മുന്നോട്ടുവയ്ക്കുന്നു.
കെഎസ്ഇബിയുടേത് നീതിപൂർവമായ നിലപാട് അല്ലെന്നാണ് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറയുന്നത്.