മറയൂർ ശർക്കരക്കു പുറമെ ഭൗമസൂചിക പദവിയിൽ അഞ്ചുനാട് വെളുത്തുള്ളിയും. ദേവികുളം ബ്ലോക്ക് പരിധിയിലുള്ള കാന്തല്ലൂർ- വട്ടവട മേഖലയിൽ ഉല്പാദിപ്പിക്കുന്ന വെളുത്തുള്ളിക്കാണ് ഇത്തവണ സംസ്ഥാനത്തെ അഞ്ച് കാർഷിക ഉല്പന്നങ്ങൾക്കൊപ്പം ഭൗമസൂചിക പട്ടികയിൽ ഇടം ലഭിച്ചത്. മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വെളുത്തുള്ളിയെക്കാൾ കൂടുതൽ സൾഫൈഡുകൾ, ഫ്ലേവനോയ്ഡ്സ്, പ്രോട്ടീൻ എന്നിവ ഇവിടെ വിളയുന്ന വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ അണുബാധ, പ്രമേഹം, അർബുദം, കൊളസ്‌ട്രോൾ, ഹൃദ്രോഗങ്ങൾ, രക്തധമനികളിലെ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രതിരോധമായി പ്രവർത്തിക്കുന്ന അല്ലിസിൻ വെളുത്തിയിൽ സമൃദ്ധം. ഇവിടെ കൃഷി ചെയ്യുന്ന വെളുത്തുള്ളിയിൽ തൈലവും കൂടുതലായുണ്ട്.
കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ ആണ് ഭൗമസൂചിക രജിസ്ട്രേഷന് നേതൃത്വം നൽകിയത്. ഇതുകൂടാതെ അട്ടപ്പാടി ആട്ടുകൊമ്പ് അവര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി എന്നിവയ്ക്കാണ് ഭൗമസൂചിക പദവി ലഭിച്ചത്. കേരള കാർഷിക സർവകലാശാല, കൃഷി വകുപ്പ്, അതത് പ്രദേശത്തെ കർഷക കൂട്ടായ്മകൾ എന്നിവയുടെ പരിശ്രമഫലമായാണ് പദവി ലഭിച്ചത്. അഞ്ചുനാട് വട്ടവട കാന്തല്ലൂർ വെളുത്തുള്ളി ഉല്പാദക കർഷകസംഘമാണ് ഭൗമസൂചിക രജിസ്ട്രേഡ് ഉടമ.
ഒരു ഭൂപ്രദേശത്തിന്റെ പ്രത്യേകതകളിൽ ഉണ്ടാകുന്ന സവിശേഷതയുള്ള ഉല്പന്നങ്ങൾക്കാണ് ഭൗമസൂചിക പദവി ലഭിക്കുന്നത്. മുമ്പ് മറയൂർ ശർക്കരയ്‌ക്ക് പദവി ലഭിച്ചിരുന്നു. ഇതിന്റെ ഫലമായി നിലവാരവും പരിരക്ഷയും ഉയർന്നതിനെ തുടർന്ന് വിപണനവും കയറ്റുമതിയും വർധിച്ചു. വെളുത്തുള്ളിക്കുകൂടി പദവി ലഭിച്ചതോടെ സംസ്ഥാനത്തെ ശീതകാല പച്ചക്കറിത്തോട്ടം എന്നറിയപ്പെടുന്ന അഞ്ചുനാട്ടിലെ കാർഷിക വിളകൾക്ക് പ്രാധാന്യമേറി.