Breaking News

‘നീ ജയിക്കില്ല, ജയിക്കില്ല!’;മെസിക്ക് അരികിലെത്തി തുറന്നടിച്ച്‌ അലി അല്‍-ബുലൈഹി; അര്‍ജന്റീനയുടെ കണ്ണീര്‍ വീണതിന് പിന്നാലെ വൈറലായി വീഡിയോ

ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്‌ത്തിയാണ് സൗദി അട്ടിമറി ജയം നേടിയത്. മത്സരത്തിനിടെ അര്‍ജന്റീന നായകന്‍ ലണയല്‍ മെസിയെ സൗദി അറേബ്യന്‍ താരം അലി അല്‍-ബുലൈഹി പ്രകോപിപ്പിക്കാന്‍ നടത്തുന്ന പ്രതികരണത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുകകയാണ്.

അര്‍ജന്റീനയ്ക്കെതിരെ അട്ടിമറി ജയം ഉറപ്പിക്കുന്നതിന് 40 മിനിറ്റ് മുമ്ബാണ് സൗദി അറേബ്യന്‍ താരം അലി അല്‍-ബുലൈഹി ലയണല്‍ മെസ്സിയോട് ‘നീ വിജയിക്കില്ല’ എന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞ് പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആദ്യ പകുതിയില്‍ ലയണല്‍ മെസ്സി നേടിയ പെനല്‍റ്റി ഗോളില്‍ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. തുടര്‍ന്നങ്ങോട്ട് അര്‍ജന്റീനയുടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ച്‌ സൗദി വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

പത്താം മിനിറ്റില്‍ മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 48 ആം മിനുറ്റില്‍ സാല അല്‍ ഷെഹ്‌റി സൗദിയെ ഒപ്പമെത്തിച്ചു. 53 ആം മിനിറ്റില്‍ സാലെം അല്‍ ഡവ്സാരി സൗദിയുടെ ലീഡ് ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് അര്‍ജന്റീന നായകന്റെ അടുത്തെത്തി അല്‍-ബുലൈഹി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്.

53ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വീണതിന് പിന്നാലെ തന്റെ ടീമംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്നതിന് പകരം, അല്‍-ബുലൈഹി മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തി, മെസിയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ശരീരത്തില്‍ തട്ടിവിളിച്ചു. തുടര്‍ന്ന് ‘നീ ജയിക്കില്ല, ജയിക്കില്ല!’ എന്ന് ആവര്‍ത്തിച്ച്‌ പറയുകയായിരുന്നു. ആദ്യം ഒന്ന് അമ്ബരന്ന മെസി രൂക്ഷമായി താരത്തെ നോക്കിയ ശേഷം നടന്നുനീങ്ങുന്നതും വീഡിയോയിലുണ്ട്.

മത്സരം തീരാന്‍ 35 മിനിറ്റും അധിക സമയവും ബാക്കിയുള്ളപ്പോഴായിരുന്നു അല്‍-ബുലൈഹി തന്റെ സ്വന്തം കുപ്പായം പിടിച്ചുകൊണ്ട് മെസെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രതികരിച്ചത്. അര്‍ജന്റീന താരങ്ങളായ ഗോമസും മാര്‍ട്ടിനെസും ഇതുകണ്ട് ഓടി മെസിയുടെ അടുത്തെത്തി. തുടര്‍ന്ന് സൗദി താരത്തെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു.

മത്സര ശേഷം സൗദി അറേബ്യയുടെ പ്രകടനത്തില്‍ അദ്ഭുതപ്പെടുന്നില്ലെന്നാണ് മെസ്സി പ്രതികരിച്ചത്. ഇത്തരമൊരു തുടക്കം പ്രതീക്ഷിച്ചില്ലെന്നും മെസ്സി ഒരു അര്‍ജന്റീനിയന്‍ മാധ്യമത്തോടു പറഞ്ഞു. ”ഇത്തരമൊരു സാഹചര്യത്തിലൂടെ താരങ്ങള്‍ കടന്നുപോയിട്ടില്ല. ഇങ്ങനെ തുടങ്ങുമെന്നു കരുതിയില്ല” മെസ്സി പറഞ്ഞു.

”അഞ്ചു മിനിറ്റില്‍ സംഭവിച്ച പിഴവുകളാണു സ്‌കോര്‍ 2 -1 എന്ന നിലയിലെത്തിച്ചത്. പിന്നീടു കാര്യങ്ങളെല്ലാം കൂടുതല്‍ കടുപ്പത്തിലായി. സൗദി അറേബ്യ ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം അവര്‍ക്ക് അതു ചെയ്യാനാകുമെന്നു ഞങ്ങള്‍ക്ക് അറിയാം. കയ്‌പേറിയ ഫലമാണ് ആദ്യ മത്സരത്തിലേത്. എങ്കിലും ആരാധകര്‍ ഈ ടീമിനെ വിശ്വസിക്കണം. ഞങ്ങള്‍ അവരെ നിരാശരാക്കില്ല. അര്‍ജന്റീനയുടെ ശരിയായ കരുത്ത് കാണിക്കാന്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്.” മെസ്സി പ്രതികരിച്ചു.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സൗദി അര്‍ജന്റീനയെ തോല്‍പിച്ചത്. 27ന് മെക്‌സിക്കോയ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത പോരാട്ടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top