പത്തനംതിട്ട: ബാങ്ക് ജീവനക്കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ വീണ്ടും രംഗത്ത്. ആത്മഹത്യ ചെയ്ത നിലയില്‍ ആണ് സ്ത്രീയെ കണ്ടെത്തിയത്. ഇവരുടെ രഹസ്യഭാഗത്ത് പുരുഷ ബീജം കണ്ടെത്തിയിരുന്നു. അന്വേഷണങ്ങള്‍ ഈ വഴിക്ക് നീങ്ങിയില്ലെന്നും ആക്ഷേപമുണ്ട്. രണ്ട് മക്കളുണ്ടായിരുന്ന ഇവര്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു.
2005 ജൂണ്‍ എട്ടിനാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പ് മുറിയോട് ചേര്‍ന്ന് മറ്റൊരു മുറിയില്‍ തറയില്‍ തുണി വിരിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അടുക്കളയില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാതില്‍ ചാരിയ നിലയിലായിരുന്നുവെന്ന് മറ്റൊരു മുറിയില്‍ കഴിയുകയായിരുന്ന മൂത്ത മകള്‍ പറഞ്ഞു, ഫ്യൂരിഡാന്റെ അംശം ഉള്ളിലുണ്ടായിരുന്നു.ഇത് കലക്കാനുപയോഗിച്ചെന്ന് കരുതുന്ന പാത്രം കുളിമുറിയില്‍ കഴുകി വെച്ചിരുന്നു. ഫ്യൂരിഡാന്റെ അവശിഷ്ടം മുറ്റത്ത് മറ്റൊരു കവറില്‍ നിന്ന് ലഭിച്ചു. സാഹചര്യങ്ങള്‍ അസ്വാഭാവികതയിലേക്കാണ് വിരല്‍ചൂണ്ടിയത്. അമ്മ മരിച്ച് കിടന്ന സ്ഥലം ഒരിക്കലും കിടക്കാനായി ഉപയോഗിച്ചിരുന്ന സ്ഥലമല്ലെന്നും വേസ്റ്റ് വയ്ക്കാനായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നുവെന്നും മൂത്ത മകള്‍ പറയുന്നു.
ആദ്യം തന്നെ ദുരൂഹത തോന്നിയിരുന്നു. പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്ന് താന്‍ പറഞ്ഞെങ്കിലും മാതൃസഹോദരന്‍ പറഞ്ഞത് അത് അടഞ്ഞ് കിടക്കുകയായിരുന്നുവെന്നാണ്. പോലീസിന് നല്‍കിയ പരാതിയില്‍ അവര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴും വാതില്‍ അടഞ്ഞ് കിടക്കുകയായിരുന്നവെന്നാണ് മാതൃസഹോദരന്‍ ആവര്‍ത്തിച്ചത്.
അമ്മയുടെ സഹോദരന്‍ ഈ കേസുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ മെനയുന്നുണ്ടെന്നും മൂത്ത മകള്‍ ആരോപിച്ചു. താന്‍ തെറ്റ് ചെയ്തപോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും മൂത്ത മകള്‍ കൂട്ടിച്ചേര്‍ത്തു.ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്.
ഈ അടുത്ത് പുനരന്വേഷണം പൂര്‍ത്തിയാക്കിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലെ കണ്ടെത്തലും ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്തുവെന്നാണ്. എന്നാല്‍ ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് വേണ്ടത്ര അന്വേഷണം നടന്നിട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി. കൊലപ്പെടുത്തിയ ശേഷം വായില്‍ വിഷം ഒഴിച്ചതാകാനുള്ള സാധ്യതയാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
സഹോദരിയുടെ മരണത്തില്‍ തന്നെ സംശയിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് മരിച്ച സ്ത്രീയുടെ സഹോദരന്‍ പ്രതികരിച്ചു. കുടുംബാംഗങ്ങളില്‍ ചിലരുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മറ്റ് ദുരൂഹതകളില്ലെന്നും മരണം വിഷം ഉള്ളില്‍ചെന്ന് സംഭവിച്ചതാണെന്നും പുനരന്വേഷണത്തിന് നേതൃത്വം ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു പ്രതികരിച്ചു.