Breaking News

ഗവര്‍ണറുടെ തിട്ടൂരം ജനാധിപത്യ സീമകള്‍ ലംഘിക്കുന്നതെന്ന് കെ സി വേണുഗോപാല്‍; കോണ്‍ഗ്രസ് രണ്ടുതട്ടില്‍

ന്യൂഡൽഹി:സര്‍വകലാശാല വിസിമാര്‍ രാജിവയക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍.ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഒമ്ബത് സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചട്ടവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ എല്ലാ സര്‍വകലാശാലാ നിയമനങ്ങളും എതിര്‍ക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണെന്ന വസ്തുത നിലനില്‍ക്കെത്തന്നെ, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍പ്പോലും ചോദ്യം ചെയ്യേണ്ടതാണ്.

കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്.

സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തില്‍ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്‌, കേന്ദ്രസര്‍ക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവര്‍ണര്‍ വഴിയല്ല- കെസി വേണുഗോപാല്‍ പറഞ്ഞു.അതേസമയം, രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി വിധിയെങ്കിലും, അതിലെ വാക്കുകള്‍ വളരെ വ്യക്തമാണ്. ഏതു സര്‍വകലാശാല വൈസ് ചാന്‍ലറെയാണ് യുജിസി റെഗുലേഷന്‍ ലംഘിച്ചു നിയമിച്ചത്, അത് അപ്പോയിന്റ് ചെയ്തപ്പോള്‍ തന്നെ നിയമവിരുദ്ധമായെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച്‌ കേരളത്തിലെ ഈ ഒമ്ബതു സര്‍വകലാശാല വിസി നിയമനങ്ങളും നിയമവിരുദ്ധമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

എല്ലായിടത്തും മൂന്നു പേര്‍ മുതല്‍ അഞ്ചുപേര്‍ വരെ പാനല്‍ കൊടുക്കണമെന്ന് യുജിസി പറയുമ്ബോള്‍, ഒറ്റപേരു മാത്രമാണ് നല്‍കിയത്. മന്ത്രിമാരുടേയും നേതാക്കളുടേയും ബന്ധുക്കളെ സര്‍വകലാശാലകളിലെ അധ്യാപകരായി നിയമിക്കുന്നതിനു വേണ്ടിമാത്രമാണ് ഇഷ്ടക്കാരായ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. സുപ്രീംകോടതി വിധി വന്നപ്പോള്‍, ഇപ്പോള്‍ മാത്രമെങ്ങനെയാണ് ഗവര്‍ണര്‍ക്ക് സംഘപരിവാര്‍ മുഖമെന്ന് വി ഡി സതീശന്‍ ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top