തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ സിപിഎമ്മിന്റെ കണ്ണൂരിലെ കരുത്തനായ നേതാവാണ്.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ എം.വി ഗോവിന്ദൻ ബാലസംഘം പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്തേയ്ക്കും രാഷ്ട്രീയ രംഗത്തേയ്ക്കും കടന്നുവന്നത്. ഡിവൈഎഫ്‌ഐയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. യുവജന സംഘടനയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986 ലെ മോസ്‌കോ യുവജന സമ്മേളനത്തില്‍ പങ്കെടുത്തു.
1996 ല്‍ തളിപ്പറമ്പിൽ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തിയാണ് എം വി ഗോവിന്ദന്‍ നിയമസഭയിലെത്തുന്നത്. പിന്നീട് 2001 ല്‍ രണ്ടാം തവണയും തളിപ്പറമ്പിൽ നിന്നു തന്നെ വിജയിച്ചു. കോണ്‍ഗ്രസിലെ കെ സുരേന്ദ്രനായിരുന്നു എതിരാളി. 2021-ലെ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് തന്നെ മൂന്നാം തവണയും വിജയിച്ചു.
1970 ല്‍ ആണ് സിപിഎമ്മില്‍ അംഗമാകുന്നത്. പിന്നീട് സിപിഎമ്മിന്റെ കാസര്‍കോട് ഏരിയ സെക്രട്ടറിയായിരുന്നു.1991 ല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായും 2006 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ദിനപ്പത്രത്തിന്‍റെ മുന്‍ ചീഫ് എഡിറ്ററുമായിരുന്നു ഗോവിന്ദൻ മാഷ്.
അടിയന്തരാവസ്ഥക്കാലത്ത് മാസങ്ങളോളം ജയില്‍വാസം അനുഷ്ഠിച്ചു. ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഡിപ്ലോമ നേടി കായികാധ്യാപകനായി ജോലി ചെയ്തിരുന്നുവെങ്കിലും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ജോലി രാജിവെയ്ക്കുകയായിരുന്നു.
കേരളവിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/J24nfenwy5YIvyzCciccLb