ഒറിഗോൺ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ലോങ്ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം എം ശ്രീശങ്കർ ഏഴാമതായി. അവസാന ചാട്ടത്തിൽ അവിശ്വസനീയ കുതിപ്പ് നടത്തിയ ചൈനയുടെ ജിയാനൻ വാങ്ങ് 8.36 മീറ്റർ ചാടി സ്വർണം നേടി. അതുവരെ മുന്നിലായിരുന്ന ഗ്രീസി ന്റെ ഒളിമ്പിക്‌സ് ചാമ്പ്യൻ മിൽറ്റിയാഡിസ് ടെന്റോഗ്ലു വെള്ളിയിലൊതുങ്ങി (8.32 മീറ്റർ).
ഫൈനലിൽ എട്ട് മീറ്റർ മറികടക്കാനാവാത്തത് ശ്രീശങ്കറിന് തിരിച്ചടിയായി. ആദ്യ ചാട്ടമായ 7.96 മീറ്ററിൽ നിന്നും മുന്നേറാനായില്ല. രണ്ടും മൂന്നും അഞ്ചും ചാട്ടം ഫൗളായി. നാലാം ചാട്ടം 7.89 മീറ്റർ. അവസാന ചാട്ടത്തിൽ 7.83 മീറ്റർ മാത്രം. ഈ പാലക്കാട്ടുകാരന്റെ ദേശീയ റെക്കോഡ് 8.36 മീറ്ററാണ്.