ലണ്ടൻ:ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പത്തരമാറ്റ് വിജയം.ഇംഗ്ലണ്ട് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റും നഷ്ടപ്പെടാതെ 18.4 ഓവറില്‍ മറികടന്നു. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൂട്ടുനിന്ന ശിഖര്‍ ധവാനുമാണ് അനായാസം ലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് വഴിയൊരുക്കിയത്. ഏഴു ഫോറും അഞ്ചു സിക്‌സുമടക്കം 58 പന്തില്‍ 76 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. നാലു ഫോറുമായി 54 പന്തില്‍ 31 റണ്‍സ് നേടിയ ധവാന്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് പട 25.2 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി ആകെ 110 റണ്‍സാണ് നേടിയത്. ഒരൊറ്റ റണ്ണും നേടാനനുവദിക്കാതെ മൂന്നു പേരെയടക്കം ആറു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇംഗ്ലണ്ടിനെ അവരുടെ ഏറ്റവും ചെറിയ ഏകദിന ടോട്ടലിലൊതുക്കിയത്. 19 റണ്‍സ് മാത്രമാണ് താരം വിട്ടു കൊടുത്ത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച ബൗളിങ് പ്രകടനത്തോടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി റെക്കോർഡും നേടി. ഏകദിന കരിയറില്‍ 150 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഷമി റെക്കോഡ് പുസ്‌തകത്തില്‍ ഇടം പിടിച്ചത്. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിനെ പുറത്താക്കിയാണ് 150 ഏകദിന വിക്കറ്റുകള്‍ ഏന്ന നേട്ടത്തിലെത്തിയത്.
ഇന്ത്യന്‍ നിരയില്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍നിന്ന് 150 വിക്കറ്റെന്ന നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിരയില്‍ ഒന്നാമനുമായി ഷമി. 80-ാം മത്സരത്തില്‍ 150 വിക്കറ്റ് പിന്നിട്ട ഷമി, 97 ഏകദിനങ്ങളില്‍നിന്ന് 150 വിക്കറ്റ് പിന്നിട്ട അജിത് അഗാര്‍ക്കറിനെയാണ് പിന്തള്ളിയത്